National
ന്യൂഡൽഹി: ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹി പട്ടിക ഇന്ന് പ്രഖ്യാപിക്കും. പാർട്ടി അധ്യക്ഷൻ നിതിൻ നബീന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന ടീമിൽ യുവാക്കൾക്കും പരിചയസമ്പന്നരായ നേതാക്കൾക്കും ഒരുപോലെ പ്രാധാന്യം നൽകാനാണ് നേതൃത്വത്തിന്റെ തീരുമാനം.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും സംഘടനാ ശക്തിപ്പെടുത്തലും ലക്ഷ്യമിട്ടാണ് പുതിയ ടീം രൂപീകരിക്കുന്നത്. മുൻ കേന്ദ്രമന്ത്രിമാരായ അനുരാഗ് താക്കൂറും സ്മൃതി ഇറാനിയും പാർട്ടി സംഘടനാ രംഗത്തേക്ക് തിരിച്ചെത്തുമെന്ന് റിപ്പോർട്ടുകളുണ്ട്. കേന്ദ്ര മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കപ്പെട്ട ഇരുവർക്കും ദേശീയ തലത്തിൽ സുപ്രധാന സംഘടനാ ചുമതലകൾ ലഭിച്ചേക്കുമെന്നാണ് സൂചന.
ദേശീയ തലത്തിൽ അറിയപ്പെടുന്ന മുഖങ്ങളായ താക്കൂറിന്റെയും ഇറാനിയുടെയും തിരിച്ചുവരവ് പാർട്ടിക്ക് കൂടുതൽ കരുത്തേകുമെന്നും വിലയിരുത്തലുണ്ട്. ഹിമാചൽ പ്രദേശിൽ നിന്നുള്ള ലോക്സഭാ എംപിയായ അനുരാഗ് താക്കൂർ നേരത്തെ വാർത്താവിതരണ പ്രക്ഷേപണ മന്ത്രിയായും കായിക മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ബിജെപിയുടെ പ്രമുഖ വനിതാ നേതാവായ സ്മൃതി ഇറാനി അമേഠിയിൽ നിന്നുള്ള മുൻ ലോക്സഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമാണ്. ബിജെപി മഹിളാ മോർച്ചയുടെ അധ്യക്ഷയായും ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുള്ള അവർക്ക് പാർട്ടിയുടെ സംഘടനാ സംവിധാനങ്ങളിൽ വലിയ പരിചയസമ്പത്തുണ്ട്.
45കാരനായ നിതിൻ നബീൻ ബിജെപിയുടെ ഏറ്റവും പ്രായം കുറഞ്ഞ ദേശീയ അധ്യക്ഷനാണ്. അധ്യക്ഷനായ ശേഷമുള്ള അദ്ദേഹത്തിന്റെ ആദ്യ പ്രധാന സംഘടനാ പുനഃസംഘടനയാണിത്. യുവാക്കൾക്കും വനിതകൾക്കും കൂടുതൽ പ്രാതിനിധ്യം നൽകുന്നതിനൊപ്പം വിവിധ സംസ്ഥാനങ്ങളുടെയും മേഖലകളുടെയും പ്രാതിനിധ്യത്തിൽ സന്തുലിതാവസ്ഥ ഉറപ്പാക്കാനും നേതൃത്വം ലക്ഷ്യമിടുന്നുണ്ട്.
National
ന്യൂഡൽഹി: ബിജെപി ദേശീയ വക്താവ് സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെ മുതിർന്ന നേതാവ് ഷെഹ്സാദ് പൂനവാല പാർട്ടി വിട്ടു. പാർട്ടിയുടെ പ്രാഥമിക അംഗത്വവും സംഘടനാ ചുമതലകളും ഒഴിഞ്ഞ് അദ്ദേഹം വീണ്ടും രാജിക്കത്ത് നൽകി. കഴിഞ്ഞ 30ന് സമർപ്പിച്ച രാജിക്കത്ത് ബിജെപി നേതൃത്വം സ്വീകരിച്ചിരുന്നില്ല. തുടർന്നാണ് തിങ്കളാഴ്ച വീണ്ടും രാജിക്കത്ത് സമർപ്പിച്ചത്.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപി നേതൃത്വത്തോടുമുള്ള ആദരവും പിന്തുണയും തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജിക്കത്ത് നൽകിയതിന് പിന്നാലെ എക്സിലെ പ്രൊഫൈലിൽനിന്ന് ബിജെപി ദേശീയ വക്താവ് എന്ന വിശേഷണം അദ്ദേഹം നീക്കി. അതേസമയം മോദിയുടെ അനുയായിയായി തുടരുമെന്ന നിലപാടും അദ്ദേഹം പ്രൊഫൈലിലൂടെ വ്യക്തമാക്കിയിട്ടുണ്ട്.
2017ൽ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നടപടിയിൽ ക്രമക്കേട് ആരോപിച്ച് കോൺഗ്രസ് വിട്ട പൂനവാല പിന്നീട് ബിജെപിയിൽ ചേരുകയായിരുന്നു. ടെലിവിഷൻ ചർച്ചകളിലെ ബിജെപിയുടെ ശ്രദ്ധേയ മുഖങ്ങളിലൊരാളായി മാറിയ അദ്ദേഹം പിന്നീട് ദേശീയ വക്താവായും പ്രവർത്തിച്ചു.
Movies
നടന് ദേവന് ബിജെപി വിട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് സ്ഥാനവും പാര്‍ട്ടിയിലെ പ്രാഥമിക അംഗത്വവും രാജിവച്ചുകൊണ്ടുള്ള കത്ത് ഉടന്‍ കൈമാറും. കണിച്ചുകുളങ്ങര ക്ഷേത്രത്തിൽ പൊതു വേദിയിലാണ് ബിജെപി വിട്ടതായുള്ള ദേവന്റെ പ്രഖ്യാപനം.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ചില പ്രശ്നങ്ങള്‍ നേരിട്ടതായി ദേവന് പറഞ്ഞു. വൈസ് പ്രസിഡന്റ് സ്ഥാനവും ബിജെപി പ്രാഥമിക അംഗത്വവും രാജിവെച്ചുകൊണ്ടുള്ള കത്ത് എഴുതിവച്ചിരിക്കുന്നുവെന്നായിരുന്നു നടന്റെ പ്രഖ്യാപനം. കത്ത് ഉടൻ സംസ്ഥാന നേതൃത്വത്തിന് കൈമാറും.
2004ൽ ദേവൻ നവകേരള പീപ്പിൾസ് പാർട്ടി എന്ന പേരിൽ പാർട്ടി രൂപീകരിച്ചിരുന്നു. പിന്നീട് ഈ പാർട്ടി ബിജെപിയുമായി ലയിക്കുകയായിരുന്നു. കേരളം അവികസിതമായി തുടരുന്നു എന്നതിനാലാണ് കേരള പീപ്പിൾസ് പാർട്ടി രൂപീകരിച്ചതെന്നും കേന്ദ്രമന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് പാർട്ടിയെ ബിജെപിയിൽ ലയിപ്പിക്കാൻ തീരുമാനിച്ചതെന്നും ദേവൻ അന്ന് പറഞ്ഞിരുന്നു.
2004ൽ ദേവൻ വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ കേരള പീപ്പിൾസ് പാർട്ടി സ്ഥാനാർഥിയായി മത്സരിച്ചിട്ടുമുണ്ട്.
National
ചെന്നൈ: മുഖ്യമന്ത്രി സി.ജോസഫ് വിജയ്യുടെ അമ്മയ്ക്കെതിരായ വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. തന്റെ പ്രസംഗത്തിലെ വാക്കുകൾ വളച്ചൊടിച്ച് രാഷ്ട്രീയ ലാഭത്തിനായി ഉപയോഗിക്കുകയാണെന്നും പരാമർശത്തിന് പിന്നിൽ യാതൊരു ദുരുദ്ദേശ്യവുമില്ലെന്നും നൈനാർ പറഞ്ഞു.
വേദിയിൽ നടത്തിയ പ്രസംഗം തെറ്റായ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. സ്വന്തം അമ്മയോടും ജന്മനാടിനോടും മാതൃഭാഷയോടും അളവറ്റ സ്നേഹവും കരുതലുമുള്ള വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം നൈനാറിന്റെ പരാമർശത്തിനെതിരെ ബിജെപി വനിതാ നേതാവ് ഖുശ്ബുവും രംഗത്തെത്തി.
പരാമർശം വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമാണെന്ന് ഖുശ്ബു സമൂഹമാധ്യമത്തിൽ കുറിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ത്രീകളെ ബഹുമാനിക്കുന്ന വ്യക്തിയാണെന്നും അവർ വ്യക്തമാക്കി. മുൻ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെക്കുറിച്ച് നടന്ന അപ്പ പരാമർശത്തെ ചൂണ്ടിക്കാട്ടി നടത്തിയ പ്രസംഗത്തിനിടെയാണ് വിജയ്യുടെ അമ്മയെ പരാമർശിച്ച് നൈനാർ വ്യക്തിപരമായ അധിക്ഷേപം നടത്തിയതെന്നാണ് ആരോപണം.
സംഭവത്തിൽ നൈനാർ നാഗേന്ദ്രനെതിരെ നിയമനടപടികളും ആരംഭിച്ചിട്ടുണ്ട്. ചെന്നൈ സ്വദേശിയായ അഭിഭാഷകൻ ഡിജിപിക്ക് ഓൺലൈനായി പരാതി നൽകി. വ്യക്തിത്വത്തെയും സ്ത്രീത്വത്തെയും അപമാനിക്കുന്ന പരാമർശം നടത്തിയ ബിജെപി നേതാവിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.
National
ന്യൂഡൽഹി: ബാങ്കിപുർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നിലപാട് വ്യക്തമാക്കി പ്രശാന്ത് കിഷോർ. ഒരു പാർട്ടിയുമായും സഖ്യത്തിനില്ലെന്നും അസംതൃപ്തരായ ബിജെപി പ്രവർത്തകരുടെയും ജെൻസി പ്രക്ഷോഭകരുടെയും വലിയ പങ്കാളിത്തമാണ് തന്റെ വിജയത്തിനു പിന്നിലെന്ന് ജൻ സുരാജ് പാർട്ടി അധ്യക്ഷനായ പ്രശാന്ത് കിഷോർ വ്യക്തമാക്കി.
ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബീൻ രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നുണ്ടായ ഉപതെരഞ്ഞെടുപ്പിൽ ബിജെപിയുടെ നീരജ് കുമാറിനെ 19,324 വോട്ടുകൾക്കാണ് പ്രശാന്ത് കിഷോർ പരാജയപ്പെടുത്തിയത്. കാലങ്ങളായി ബിജെപി മാത്രം ജയിച്ചുപോന്നിരുന്ന ഉറച്ച കോട്ടയാണ് പ്രശാന്ത് കിഷോർ അട്ടിമറിച്ചത്.
ബിഹാർ മുഖ്യമന്ത്രി സമ്രാട്ട് ചൗധരിക്കെതിരെയുള്ള ജനങ്ങളുടെ ശക്തമായ വിധിയെഴുത്താണിത്. ബിജെപി ഭരണത്തിൽ എതിർപ്പുള്ളവരും കോൺഗ്രസ്, ആർജെഡി അനുഭാവികളും തനിക്ക് വോട്ടുചെയ്തിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. ജെൻ സി പ്രക്ഷോഭവും വിജയത്തിന് കരുത്തുപകർന്നതായി അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം ബാങ്കിപുർ ഉൾപ്പെടെയുള്ള മൂന്നു നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ജനവിധി പൂർണമായി മാനിക്കുന്നുവെന്ന് ബിജെപി അധ്യക്ഷൻ നിതിൻ നബീൻ പറഞ്ഞു. പാർട്ടിയുടെ സിറ്റിംഗ് സീറ്റിൽ തോൽവി ഏറ്റുവാങ്ങിയ പശ്ചാത്തലത്തിൽ പാർട്ടി നേതൃത്വം വിഷയത്തിൽ ഗൗരവമായ ആത്മപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
National
ന്യൂഡൽഹി: ബാങ്കിപുർ ഉപതെരഞ്ഞെടുപ്പ് തോൽവിയിൽ എൻഡിഎയിൽ അമർഷം പുകയുന്നു. തോൽവിക്ക് പിന്നാലെ ജെഡിയു നേതാവും ബിഹാർ മുൻ മുഖ്യമന്ത്രിയുമായ നിതീഷ് കുമാർ ഡൽഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചു. കേന്ദ്രമന്ത്രി രാജീവ് രഞ്ജൻ സിംഗ്, രാജ്യസഭാംഗവും ജെഡിയു ദേശീയ വർക്കിംഗ് പ്രസിഡന്റുമായ സഞ്ജയ കുമാർ ഝാ എന്നിവരും നിതീഷ് കുമാറിനൊപ്പം ഒപ്പമുണ്ടായിരുന്നു.
ജെഡിയുവിൽ നിന്ന് മുഖ്യമന്ത്രിപദം ബിജെപി ഏറ്റെടുത്ത ശേഷം നടന്ന ആദ്യ തെരഞ്ഞെടുപ്പായിരുന്നു ബാങ്കിപുരിലേത്. ഇവിടെയുണ്ടായ പരാജയം അപ്രതീക്ഷിതമായിരുന്നുവെന്ന് ജെഡിയു നേതാവും ബിഹാർ മന്ത്രിയുമായ ശ്രാവൺ കുമാർ പറഞ്ഞു. നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നു മാറ്റിയതിൽ ജനങ്ങൾ രോഷാകുലരാണെന്നും ഈ ജനരോഷമാണ് ബാങ്കിപുർ തോൽവിക്ക് കാരണമെന്നും ജെഡിയു എംഎൽഎയായ അനന്ത് സിംഗ് വ്യക്തമാക്കി.
തോൽവിയെക്കുറിച്ച് പാർട്ടി ഗൗരവമായി പഠിക്കുമെന്നും താഴേത്തട്ടിലുള്ള പ്രവർത്തകരുമായി ആലോചിച്ച് ആവശ്യമായ തിരുത്തൽ നടപടികളെടുക്കുമെന്നും മുതിർന്ന ജെഡിയു നേതാവ് ശ്യാം രജക് വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ഫലം മുന്നണിക്കുള്ളിലെ ചർച്ചകളിൽ ശക്തമായി ഉന്നയിക്കാനാണ് ജെഡിയുവിന്റെ തീരുമാനം.
National
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ യുപിയിൽ രാഷ്ട്രീയ നീക്കങ്ങൾ സജീവമാക്കി പാർട്ടികൾ. സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിന്റെ പിഡിഎ തന്ത്രത്തെ (പിന്നോക്ക, ദളിത്, ന്യൂനപക്ഷ) പൊളിക്കാൻ ബിജെപി നീക്കങ്ങൾ ആരംഭിച്ചു. 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ യുപിയിൽ എൻഡിഎ സഖ്യത്തേക്കാൾ കൂടുതൽ സീറ്റുകൾ ഇന്ത്യ മുന്നണിക്ക് നേടിക്കൊടുത്തത് അഖിലേഷിന്റെഈ തന്ത്രമായിരുന്നു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ജാതി രാഷ്ട്രീയത്തിലായിരിക്കും എസ്പി ഊന്നൽ നൽകുകയെന്ന് റിപ്പോർട്ടുകളുണ്ട്. അതേസമയം കഴിഞ്ഞതവണത്തെ ആ തന്ത്രം ഇത്തവണ വിജയിക്കില്ലെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. 2024ൽ കുർമി സമുദായത്തിന് കൂടുതൽ സീറ്റുകൾ നൽകി ഒപ്പം നിർത്തിയത് എസ്പിക്ക് നേട്ടമായിരുന്നു.
കൂടാതെ പാസി വിഭാഗത്തിന്റെ വോട്ടുകളും എസ്പി-കോൺഗ്രസ് സഖ്യത്തിന് ലഭിച്ചു. ബിജെപി സംവരണം എടുത്തുുകളയുമെന്ന പ്രതിപക്ഷ പ്രചാരണവും എസ്സി വോട്ടർമാരെ ഭരണകക്ഷിയിൽ നിന്ന് അകറ്റിയിരുന്നു. ഇത് മറികടക്കാനാണ് ബിജെപി ഇപ്പോൾ പുതിയ തന്ത്രങ്ങൾ മെനയുന്നത്.
കുർമി സമുദായാംഗമായ പങ്കജ് ചൗധരിയെ സംസ്ഥാന അധ്യക്ഷനായി നിയമിച്ചതും യാദവേതര ഒബിസി വിഭാഗങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകാൻ തീരുമാനിച്ചതും ഇതിന്റെ ഭാഗമാണ്. അസദുദ്ദീൻ ഒവൈസിയും ചന്ദ്രശേഖറും തമ്മിലുള്ള സഖ്യസാധ്യതകളെയും പാർട്ടി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഈ സഖ്യം യാഥാർത്ഥ്യമായാൽ അത് തെരഞ്ഞെടുപ്പിനെ ത്രികോണ മത്സരമാക്കി മാറ്റും.
അത് തങ്ങൾക്ക് ഗുണം ചെയ്യുമെന്നുമാണ് ബിജെപിയുടെ കണക്കുകൂട്ടൽ. അയോധ്യയിലെ രാമക്ഷേത്രത്തിലെ വഴിപാട് തുകയുമായി ബന്ധപ്പെട്ട വിവാദങ്ങളും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. എന്നാൽ പ്രതിപക്ഷത്തിന്റെ നീക്കങ്ങൾ ഒടുവിൽ തങ്ങൾക്ക് അനുകൂലമായ അന്തരീക്ഷമാണ് സൃഷ്ടിച്ചിട്ടുള്ളതെന്ന് ബിജെപി വിലയിരുത്തുന്നു.
തെരഞ്ഞെടുപ്പ് അടുക്കുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ മാസവും യുപി സന്ദർശിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സംസ്ഥാനത്തെ ആറ് മേഖലകളിലും സന്ദർശനം നടത്തും. മുഖ്യമന്ത്രി യോഗി ആദിത്യനാഥും സംസ്ഥാനവ്യാപകമായി പര്യടനം ആരംഭിച്ചുകഴിഞ്ഞു.
Kerala
തിരുവനന്തപുരം: കോർപറേഷനിലെ മേയർ, ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി. ദീപക് ഹൈക്കോടതിയിൽ ഹർജി നൽകി. ഹൈക്കോടതി സത്യപ്രതിജ്ഞ അസാധുവാക്കിയ കൗൺസിലർമാരാണ് മേയർ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത്.
ഈ വോട്ട് നിയമപരമായി നിലനിൽക്കില്ലെന്നും ഹർജിയിൽ പറയുന്നു. കൗൺസിലർമാരുടെ ഇതുവരെയുള്ള നടപടികൾക്കുള്ള നിയമ സംരക്ഷണം കോടതി റദ്ദാക്കണമെന്നും അധികാരമില്ലാത്ത ബിജെപി കൗൺസിലർമാർ വോട്ട് ചെയ്തത് മുനിസിപ്പൽ ആക്ടിന് വിരുദ്ധമാണെന്നും ഹർജിയിൽ ചൂണ്ടിക്കാണിക്കുന്നു.
അപ്പീലിൽ തെരഞ്ഞെടുപ്പ് കമ്മീഷനും 20 ബിജെപി കൗൺസിലർമാർക്കും നോട്ടീസ് അയച്ച കോടതി മൂന്നാഴ്ചയ്ക്കകം മറുപടി നൽകാൻ നിർദ്ദേശിച്ചു. പല ദൈവങ്ങളുടെയും ബലിദാനികളുടെയും പേരിൽ സത്യപ്രതിജ്ഞ ചെയ്ത തിരുവനന്തപുരം കോർപറേഷനിലെ 20 ബിജെപി കൗൺസിലർമാരുടെ സത്യപ്രതിജ്ഞനേരത്തെ ഹൈക്കോടതി അസാധുവാക്കിയിരുന്നു.
Kerala
തിരുവനന്തപുരം: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഒരുക്കങ്ങൾ നേരത്തേ തുടങ്ങാൻ ബിജെപി. മിഷൻ 29 എന്ന പേരിൽ പ്രവർത്തനങ്ങൾക്ക് തുടക്കമിടാൻ പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചു. മണ്ഡല പുനർനിർണയത്തിലൂടെ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം 30 ആയി ഉയർന്നാൽ ആറു മുതൽ എട്ട് സീറ്റുകൾ വരെ നേടുകയെന്ന ലക്ഷ്യത്തോടെയാണ് പാർട്ടി മുന്നോട്ടുപോകുന്നത്.
സ്ഥാനാർഥികളെയും മണ്ഡല ചുമതലക്കാരെയും നേരത്തേ നിശ്ചയിച്ച് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ സജീവമാക്കാനാണ് തീരുമാനം. അതേസമയം ഫണ്ട് തട്ടിപ്പ് ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിലും സംഘടനാ ചർച്ചകളേക്കാൾ തെരഞ്ഞെടുപ്പ് തയാറെടുപ്പുകൾക്കാണ് നേതൃത്വം മുൻഗണന നൽകുന്നത്.
ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം നിലവിലെ 20 ആയി തുടർന്നാൽ നാല് സീറ്റുകൾ നേടുക എന്ന ലക്ഷ്യവും കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തിന് മുന്നിൽ വെച്ചിട്ടുണ്ട്. തിരുവനന്തപുരം, ആറ്റിങ്ങൽ, തൃശൂർ, പത്തനംതിട്ട തുടങ്ങിയ മണ്ഡലങ്ങളിലെ സാധ്യതാ സ്ഥാനാർഥികളെ സംബന്ധിച്ച ചർച്ചകളും ഉടൻ ആരംഭിക്കുമെന്നാണ് സൂചന.
കഴിഞ്ഞ തവണ വിജയിച്ച തൃശൂർ നിലനിർത്തുന്നതിനൊപ്പം മറ്റ് മണ്ഡലങ്ങൾ പിടിച്ചെടുക്കാനാണ് പാർട്ടി തീരുമാനം. പാർട്ടി തുടർച്ചയായി രണ്ടാം സ്ഥാനത്തുവരുന്ന തിരുവനന്തപുരത്ത് പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും നേതാക്കൾ നിർദ്ദേശംനൽകി.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തുനിന്നു ധർമേന്ദ്ര പ്രധാനെ മാറ്റിയതു പ്രധാനമന്ത്രി നരേന്ദ്രമോദിയെ രക്ഷിക്കാനാണെന്നു സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പരീക്ഷാ ക്രമക്കേട് വിവാദങ്ങൾക്കിടയിലെ രാഷ്ട്രീയ നീക്കമാണ് മന്ത്രിയുടെ മാറ്റമെന്നും അദ്ദേഹം ആരോപിച്ചു.
രാമക്ഷേത്രത്തിലെ സംഭാവന പണം മോഷ്ടിച്ചവർക്കാണ് ചോദ്യ പേപ്പർ ചോർച്ച തടയാൻ കഴിയാത്തതെന്നും അദ്ദേഹം പരിഹസിച്ചു. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പോരാട്ടത്തിൽ സർക്കാരിനെക്കൊണ്ട് ആവശ്യങ്ങൾ അംഗീകരിപ്പിച്ച യുവതലമുറയെ അഖിലേഷ് യാദവ് അഭിനന്ദിച്ചു. യുവാക്കളുടെ പ്രതിഷേധങ്ങൾ സർക്കാരിനെ സമ്മർദ്ദത്തിലാക്കി.
മോദി സർക്കാർ രാജ്യത്തുടനീളം ഒരു ലക്ഷത്തിലധികം സ്കൂളുകൾ അടച്ചുപൂട്ടി. പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരുടെ വിദ്യാഭ്യാസ അവകാശങ്ങൾ ഇല്ലാതാക്കുകയാണ്. ഉത്തർപ്രദേശിൽ ബിജെപി ഭരണകാലത്ത് പത്തു വർഷത്തിനിടെ 20 ചോദ്യ പേപ്പർ ചോർച്ചകൾ ഉണ്ടായതായി അഖിലേഷ് ആരോപിച്ചു.
പ്രശ്നം നിയമങ്ങളിലല്ല അവ നടപ്പാക്കുന്ന രീതിയിലാണ്. കർഷക സമരത്തെ പരാമർശിച്ച അഖിലേഷ് ജനകീയ സമ്മർദ്ത്തിനു മുന്നിലാണ് സർക്കാർ പലപ്പോഴും തീരുമാനങ്ങൾ മാറ്റുന്നത്. തെരഞ്ഞെടുപ്പ് ഭയം മൂലമാണ് കർഷക നിയമങ്ങൾ പിൻവലിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
National
ന്യൂഡൽഹി: മന്ത്രി സ്ഥാനം രാജിവെച്ച് പാർലമെന്റിലെത്തിയ ധർമ്മേന്ദ്ര പ്രധാനിന് എൻഡിഎ എംപിമാരുടെ ഊഷ്മള സ്വീകരണം. തിങ്കളാഴ്ച പാർലമെന്റിലെത്തിയ അദ്ദേഹത്തെ ആഹ്ലാദാരവങ്ങളോടെയാണ് ഭരണപക്ഷ എംപിമാർ വരവേറ്റത്. കാറിൽ നിന്നിറങ്ങി ചിരിച്ചുകൊണ്ട് കൈകൂപ്പി നീങ്ങിയ അദ്ദേഹത്തിന് ചുറ്റം മുദ്രാവാക്യ വിളികളുമായി എംപിമാർ തടിച്ചുകൂടി.
ചിലർ അദ്ദേഹത്തിന്റെ തലയിൽ പരമ്പരാഗത തൊപ്പിയും തോളിൽ ഷാളും അണിയിച്ചു. രാജ്യതാൽപര്യം മുൻനിർത്തിയാണ് താൻ പദവി ഒഴിഞ്ഞതെന്നും യുവാക്കളെ ആശയക്കുഴപ്പത്തിന്റെ വലയിൽ പെടാൻ അനുവദിക്കില്ലെന്നും അദ്ദേഹം എക്സിൽ കുറിച്ചിരുന്നു. വരാനിരിക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചുമതലകളോ പാർട്ടി സംഘടനാ തലത്തിലോ പുതിയ ദൗത്യങ്ങൾ ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.
ഒഡീഷ ബിജെപിയിലെ കരുത്തുറ്റ നേതാവായ അദ്ദേഹം ദേശീയ രാഷ്ട്രീയത്തിലും നിർണായക പങ്ക് വഹിച്ചിട്ടുണ്ട്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചുമതല, പശ്ചിമ ബംഗാളിലെ ഭവാനിപ്പൂരിൽ സുവേന്ദു അധികാരി നേടിയ ചരിത്ര വിജയത്തിലും പ്രധാന് നിർണായക പങ്കുണ്ട്. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി അധ്യക്ഷൻ നിതിൻ നവീൻ, പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് തുടങ്ങിയ പ്രമുഖർ അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരുന്നു.
National
ന്യൂഡൽഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജി വെക്കേണ്ടതില്ലെന്ന് ബിജെപിയിലും ആർഎസ്എസിലും ധാരണ. സംവിധാനത്തിൽ വീഴ്ച വരുത്തിയ ഉത്തരവാദികൾക്കെതിരെ കർശന നടപടിയെടുത്തുവെന്നും സർക്കാർ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നുമാണ് പാർട്ടിയുടെ വിലയിരുത്തൽ.
അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷവും മറ്റ് കക്ഷികളും രംഗത്തെത്തിയിട്ടുണ്ട്. മന്ത്രിയുടെ രാജി ഇല്ലെങ്കിൽ ഇന്നത്തെ ചർച്ചയ്ക്ക് അർത്ഥമില്ലെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയിലെ കൂട്ടരാജി മാത്രമല്ല ഇതിനുള്ള പോംവഴിയെന്ന് പ്രതിഷേധക്കാർ പറയുന്നു.
വിഷയത്തിൽ സർക്കാരും ഭരണപക്ഷവും പ്രതിരോധത്തിലായെങ്കിലും നിലവിലെ സാഹചര്യത്തിൽ മന്ത്രിയെ മാറ്റേണ്ടതില്ലെന്ന ഉറച്ച നിലപാടിലാണ് ബിജെപി നേതൃത്വം. മന്ത്രിയുടെ രാജി ആവശ്യം അംഗീകരിക്കില്ലെന്നും മറ്റ് ആവശ്യങ്ങൾ പരിഗണിക്കാമെന്നും കേന്ദ്രസർക്കാർ സിജെപിയെ അറിയിക്കും.
National
കോൽക്കത്ത: പശ്ചിമ ബംഗാളിലെ പ്രതിപക്ഷ പാർട്ടികൾ അഭിപ്രായ വ്യത്യാസങ്ങൾ മറന്ന് ബിജെപിക്കെതിരെ ഒന്നിക്കണമെന്ന് മമത ബാനർജി. വിമതരെ ഒരിക്കലും തിരിച്ചെടുക്കില്ലെന്നും മമത ബാനർജി പറഞ്ഞു. കോൽക്കത്തയിൽ നടന്ന രക്തസാക്ഷിദിന റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബംഗാളിൽ ബിജെപിക്കെതിരെ പോരാടാൻ എല്ലാവരും ഇന്ത്യ സഖ്യത്തിന് കീഴിൽ ഒന്നിക്കണമെന്ന് മമത ആവശ്യപ്പെട്ടു. പ്രതിപക്ഷ പാർട്ടികൾ തങ്ങളുടെ അഭിപ്രായവ്യത്യാസങ്ങൾ മാറ്റിവച്ച് ഒന്നിച്ച് പോരാടണമെന്ന് മമത ബാനർജി അഭിപ്രായപ്പെട്ടു.
പാർട്ടി സ്ഥാപകയായ താൻ ജീവിച്ചിരിക്കുമ്പോൾ ചിഹ്നം വിമതർക്ക് ലഭിക്കില്ല. ബംഗാളിലെ മുഴുവൻ ജില്ലകളിലും പര്യടനം നടത്തും. തന്നെ തടയാൻ ആർക്കാണ് ശക്തിയുള്ളതെന്ന് കാണട്ടെയെന്നും മമത ബാനർജി പറഞ്ഞു.
District News
കണ്ണൂർ: മേലെചൊവ്വ മേൽപ്പാലം നിർമാണം വളരെ മന്ദഗതിയിലാണെന്നും ഇങ്ങനെ പോയാൽ പൂർത്തിയാകാൻ വർഷങ്ങൾ നീണ്ടുപോയേക്കാമെന്നും ബിജെപി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാർ പ്രസ്താവിച്ചു. കൂടുതൽ ജോലിക്കാരെ വിന്യസിപ്പിച്ച് എത്രയും വേഗം മേൽപ്പാലം യാഥാർഥ്യമാക്കണം.
എൻഎച്ച് 66 നിർമാണ സമയത്ത് തന്നെ നടാലിൽ അടിപ്പാത വേണമെന്ന ആവശ്യം അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തുന്നതിൽ കണ്ണൂരിന്റെ എംഎൽഎയും എംപിയും സംസ്ഥാന സർക്കാരും കാണിച്ച അനാസ്ഥയാണ് നടാലിൽ അടിപ്പാത യാഥാർഥ്യമാക്കുന്നതിന് തടസമായത്. ഇവർ മാത്രമാണ് ഇതിന് കാരണക്കാർ. ജനങ്ങളുടെ നിരന്തരമായ ആവശ്യത്തോട് മുഖം തിരിഞ്ഞു നിൽക്കുകയായിരുന്നു എംപിയും എംഎൽഎയും സംസ്ഥാന സർക്കാരും.
ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളിൽ പ്രസ്തുത പ്രശ്നം ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇനിയും ഇത്തരം പ്രശ്നപരിഹാരത്തിന് ബിജെപി മുൻപന്തിയിൽ ഉണ്ടാകുമെന്നും കെ.കെ. വിനോദ്കുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണങ്ങളെച്ചൊല്ലി സംസ്ഥാന ബിജെപിയിൽ ചേരിപ്പോര് രൂക്ഷമാകുന്നു. തനിക്കെതിരെയുള്ള ഫണ്ട് വിവാദം വ്യാജമാണെന്നും സൈബർ ആക്രമണങ്ങൾക്കെതിരെ നടപടി വേണമെന്നും ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന സെക്രട്ടറി എം.എസ്. അഞ്ജന സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാന ഓഫീസിന്റെ ചുമതലയുണ്ടായിരുന്ന അഞ്ജനയായിരുന്നു തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളുടെ ഏകോപനവും ഫണ്ട് വിതരണവും കൈകാര്യം ചെയ്തിരുന്നത്. തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി കൺവീനർ എസ്. സുരേഷ് കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലായിരുന്നു ഇവർ.
എന്നാൽ പുറത്തുനിന്ന് കൊടി വാങ്ങിയ വകയിൽ മാത്രം 31 ലക്ഷം രൂപ അഞ്ജന കമ്മീഷൻ കൈപ്പറ്റിയെന്ന് കാണിച്ച് പാർട്ടി ദേശീയ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ട്. അതേസമയം വിദേശത്തുള്ള ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അടുത്തയാഴ്ച തിരുവനന്തപുരത്തെത്തും. ഇതിന് പിന്നാലെ അടിയന്തര കോർ കമ്മിറ്റി യോഗവും ചേരുന്നുണ്ട്.
National
ന്യൂഡൽഹി: ഭരണമുന്നണിയായ എൻഡിഎയിൽ ചേരുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ ബിജെപിയുമായി ഉണ്ടായിട്ടില്ലെന്ന് എൻസിപി (ശരദ് പവാർ) നേതാവായ സുപ്രിയ സുലെ.
മണ്ഡലപുനർനിർണയ ബില്ലിലടക്കം എൻസിപി (എസ്പി) എൻഡിഎയെ പിന്തുണച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിനു പിന്നാലെയാണ് പാർട്ടിയുടെ നിലപാട് സുപ്രിയ സുലെ വ്യക്തമാക്കിയത്.
മണ്ഡലപുനർനിർണയത്തിനെ പിന്തുണയ്ക്കണമോയെന്നതിൽ പാർട്ടി ഔദ്യോഗിക നിലപാടെടുത്തിട്ടില്ലെന്നു വ്യക്തമാക്കിയ സുപ്രിയ ബില്ലിനെ എൻസിപി (എസ്പി) പിന്തുണയ്ക്കുമെന്ന അഭ്യൂഹത്തെ ചായക്കോപ്പയിലെ കൊടുങ്കാറ്റ് എന്നാണ് വിശേഷിപ്പിച്ചത്.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ വസതിയിൽ ചൊവ്വാഴ്ച രാത്രി അജിത് പവാറിന്റെ എൻസിപിയിലെയും ശരദ് പവാറിന്റെ എൻസിപിയിലെയും നേതാക്കൾ വെവ്വേറെ കൂടിക്കാഴ്ചകൾ നടത്തിയതിനു പിന്നാലെയായിരുന്നു അഭ്യൂഹങ്ങൾക്ക് ചൂടുപിടിച്ചത്.
എന്നാൽ കൂടിക്കാഴ്ചയിൽ രഹസ്യാത്മകതയും രാഷ്ട്രീയതന്ത്രവുമില്ലെന്നാണ് സുപ്രിയ ഇന്നലെ പറഞ്ഞത്. എല്ലാ സംസ്ഥാനങ്ങളിലും 50 ശതമാനം സീറ്റ് വർധന അംഗീകരിക്കുകയും അതിന്റെ നടത്തിപ്പിന് വ്യക്തമായ രൂപരേഖയുണ്ടാക്കുകയും ചെയ്താൽ മണ്ഡലപുനർനിർണയ ബില്ലിനെ പിന്തുണയ്ക്കുന്നത് പരിഗണിക്കുമെന്ന് സുപ്രിയ ഇന്നലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ശിവസേന (ഉദ്ധവ്) എംപി അരവിന്ദ് സാവന്ത്, എഐഎംഐഎം എംപി അസദുദ്ദീൻ ഒവൈസി എന്നിവരെ ഡൽഹിയിലേക്കു വിളിപ്പിച്ചെന്നും പാർലമെന്ററികാര്യമന്ത്രി കിരൺ റിജിജു ബില്ലിനെപ്പറ്റി തങ്ങളോട് വിശദീകരിച്ചുവെന്നും സുപ്രിയ പറഞ്ഞു.
Kerala
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഫണ്ടിലടക്കം തിരിമറി നടത്തിയെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു സംസ്ഥാന ബിജെപിയിൽ പൊട്ടിത്തെറി. സംഭവം വിവാദവും ചർച്ചയും ആയതോടെ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ക്കെതിരെ അച്ചടക്ക നടപടി. സംസ്ഥാന സെക്രട്ടറിയായിട്ടുള്ള വനിതാ നേതാവിനെ പാര്‍ട്ടി ഓഫീസിന്റെ ചുമതലകളില്‍നിന്നു മാറ്റി.
നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കോടികളുടെ തിരിമറി നടന്നെന്ന ഗുരുതരമായ ആരോപണത്തെത്തുടര്ന്നു പാര്‍ട്ടി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വനിതാ നേതാവ് ഫണ്ട് അപഹരിച്ചുവെന്നു കണ്ടെത്തിയിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കര്‍ശന ഇടപെടലിനെ തുടര്‍ന്നാണു നേതാവിനെതിരെ നടപടിയെടുത്തത്.
സംസ്ഥാന സെക്രട്ടറിയായ വനിതാ നേതാവിനു പുറമെ ബിജെപി സംസ്ഥാന സമിതി അംഗം പാങ്ങപ്പാറ രാജീവ്, പള്ളിപ്പുറം വിജയകുമാര്‍ എന്നിവര്‍ക്കെതിരെയും സാമ്പത്തിക തിരിമറി ആരോപണത്തെ തുടര്‍ന്നു അച്ചടക്ക നടപടി എടുത്തിട്ടുണ്ട്. രണ്ടു നേതാക്കളെയും പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍നിന്നു മാറിനില്ക്കാന് നേതൃത്വം നിര്‍ദേശിച്ചിട്ടുണ്ട്.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ക്കായി സ്വരൂപിച്ച തുകയില്‍നിന്നു 11 കോടിയോളം രൂപയുടെ തട്ടിപ്പു നടന്നതായാണു വിവരം. ഫണ്ട് തട്ടിപ്പു സംബന്ധിച്ചു ബിജെപി ദേശീയ അധ്യക്ഷനു ലഭിച്ച പരാതിയുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം നടത്തിയത്.
സംസ്ഥാനത്തെ ബിജെപിയിലെ മറ്റു ചില നേതാക്കള്‍ക്കും തട്ടിപ്പുമായി ബന്ധമുണ്ടെന്നാണു ദേശീയ നേതാക്കള്‍ക്കടക്കം ലഭിച്ച വിവരം. ഇതുസംബന്ധിച്ചു പാര്‍ട്ടി തലത്തില്‍ കൂടുതല്‍ അന്വേഷണം നടക്കും. ഫണ്ടു വിവാദം സംസ്ഥാന ബിജെപിയില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ സംഘടനാ വിഷയങ്ങള്‍ക്കു വഴിതെളിക്കും.
National
ചിക്കബല്ലാപുര: അയോധ്യയിലെ രാമക്ഷേത്രത്തിൽ ലഭിച്ച സംഭാവന തിരിമറിയിലൂടെ 20,000 കോടിരൂപ കൊള്ളയടിച്ചതിന്റെ ഉത്തരവാദിത്വം ബിജെപിക്കും ആർഎസ്എസിനുമാണെന്നു കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ.
വോട്ടർപട്ടിക തീവ്രപരിഷ്കണത്തിലൂടെ വോട്ട് കൊള്ളയ്ക്കും ബിജെപിയും കേന്ദ്രസർക്കാരും ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഭരണഘടനാശില്പി ബി.ആർ. അംബേദ്കറുടെ പ്രതിമ ചിക്കബല്ലാപുരയിൽ അനാച്ഛാദനം ചെയ്തു സംസാരിക്കുകയായിരുന്നു കോൺഗ്രസ് അധ്യക്ഷൻ.
സ്വർണവും വെള്ളിയും മാത്രമല്ല രാമക്ഷേത്രത്തിന്റെ പേരിൽ സംഭാവന ചെയ്ത ഇഷ്ടികവരെ കൊള്ളയടിക്കപ്പെട്ടു. എല്ലാദിവസവും വിളിക്കുന്ന ദൈവത്തിന്റെ പേരിൽത്തന്നെയാണ് കൊള്ള നടത്തുന്നതെന്നും ഖാർഗെ ആരോപിച്ചു.
Kerala
തിരുവനന്തപുരം: കോര്പറേഷൻ കൗൺസിലിനിടെ ബിജെപി-യുഡിഎഫ് അംഗങ്ങള്‍ ഏറ്റുമുട്ടി. കാപ്പാ കേസ് പ്രതിയായ ആർ. സുഗതനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് അംഗങ്ങൾ നടുക്കളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. ഇവരെ പ്രതിരോധിക്കാൻ ബിജെപി അംഗങ്ങളും എത്തിയതോടെയാണ് കൂട്ടത്തല്ലിൽ കലാശിച്ചത്.
യുഡിഎഫ് അംഗങ്ങളുടെ പ്രതിഷേധം നടക്കുന്നതിനിടെ അജണ്ടകൾ മുഴുവൻ വേഗത്തിൽ പാസാക്കി കൗൺസിൽ യോഗം അവസാനിപ്പിച്ചതായി മേയർ വി.വി.രാജേഷ് പറഞ്ഞു. പിന്നാലെ ബിജെപിയും എൽഡിഎഫും യുഡിഎഫും പരസ്പരം ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളിച്ചു. ഇതിനിടെ കൗൺസിലർമാരുടെ ഹാജർ രജിസ്റ്റർ കൈക്കലാക്കാൻ ഇരു വിഭാഗങ്ങളും തമ്മിൽ കടുത്ത പിടിവലിയുണ്ടായി.
ഇതിനിടെ രജിസ്റ്റർ കീറിയെറിയാനും ശ്രമുണ്ടായി. കൗൺസിൽ ഹാളിനുള്ളിലെ സംഘർഷം കോർപറേഷൻ ഓഫീസിന് പുറത്തേക്കും വ്യാപിച്ചതോടെ സ്ഥലത്ത് വൻ പോലീസ് സന്നാഹം നിലയുറപ്പിച്ചിരിക്കുകയാണ്. അതേസമയം ബിജെപി കൗൺസിലർ ചെമ്പഴന്തി ഉദയനെതിരെ യുഡിഎഫ് രംഗത്തെത്തി.
ചെമ്പഴന്തി ഉദയന്‍ വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്തെന്നും രേഖകൾ പിടിച്ചു വാങ്ങാൻ ശ്രമിച്ചെന്നമാണ് പരാതി. ബിജെപി അംഗങ്ങൾ ഹാജർ ബുക്ക് പിടിച്ചു വാങ്ങിയെന്നും പരാതിയുണ്ട്.
National
ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സാമ്പത്തിക ക്രമക്കേടുകളിൽ അന്വേഷണ ഏജൻസികൾ നടപടികളെടുക്കുന്നില്ലാരോപിച്ച് ബിജെപി സർക്കാരിനെതിരെ വിമർശനവുമായി ആം ആദ്മി പാർട്ടി (എഎപി) ദേശീയ കൺവീനർ അരവിന്ദ് കേജരിവാൾ. രാമക്ഷേത്രത്തിനു ലഭിച്ച കോടികളുടെ സംഭാവനകൾ മോഷ്ടിക്കപ്പെട്ടിട്ടും ഒരൊറ്റ എഫ്ഐആർ പോലും രേഖപ്പെടുത്തിയിട്ടില്ലെന്നും ആരെയാണ് സർക്കാർ സംരക്ഷിക്കുന്നതെന്നും കേജരിവാൾ എക്സിലിട്ട ഒരു വീഡിയോ പോസ്റ്റിൽ പറയുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിൽ സംഭാവനകളായി ലഭിച്ച കോടിക്കണക്കിനു രൂപയിൽ ക്രമക്കേട് നടന്നെന്ന ആരോപണത്തിൽ സർക്കാരിനെതിരെ പ്രതിപക്ഷം വിമർശനം ശക്തമാക്കുന്നതിനിടയിലാണ് കേജരിവാളും സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വരുന്നത്.
കോടിക്കണക്കിനു ജനങ്ങളുടെ വിശ്വാസമാണ് വലുതെന്നും ക്രമക്കേടുകളിൽ ഉൾപ്പെട്ടവർ എത്ര വലിയവരാണെങ്കിലും അവരെ ജയിലിൽ അടക്കണമെന്നും കേജരിവാൾ പറഞ്ഞു.
രാമക്ഷേത്രത്തിൽനിന്ന് കോടികളുടെ സംഭാവന തട്ടിയെടുത്തതിനോടൊപ്പം ആഭരണപ്പെട്ടികളും തട്ടിയെടുത്തെന്ന് പറയപ്പെടുന്നുണ്ടെന്നും എന്നിട്ടും ഉത്തർപ്രദേശ് പോലീസോ ഇഡിയോ സിബിഐയോ എഫ്ഐആർ രേഖപ്പെടുത്തിയിട്ടില്ലെന്നും കേജരിവാൾ കുറ്റപ്പെടുത്തി.
Kerala
തിരുവനന്തപുരം: ബിജെപി കൗൺസിലർമാരുടെ പ്രതിഷേധത്തിനിടെ വൈകാരികമായി പ്രതികരിച്ച് വഴിയാത്രക്കാരിയായ വയോധിക. വഴിയടച്ച് സമരം ചെയ്യുന്നത് എന്തിനെന്ന് വയോധികയായ സരസ്വതി അമ്മ ചോദിച്ചു. പിന്നാലെ സമരം അവസാനിപ്പിച്ചു.
കാപ്പ കേസിൽ പ്രതിയായ കൗൺസിലർ സുഗതനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് ആയിരുന്നു ബിജെപിയുടെ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്. വീട്ടിലേക്കുള്ള യാത്ര മുടങ്ങിയതോടെയാണ് വയോധിക പ്രതിഷേധിച്ചത്.
വയസായവർക്കും സാധാരണക്കാർക്കും നടക്കേണ്ട വഴിയാണ് അടച്ചതെന്നും ഇവർ പറഞ്ഞു. പ്രവർത്തകർ അനുനയിപ്പിച്ചാണ് ഇവരെ മാറ്റിയത്. പിന്നാലെ സമരം ഉദ്ഘാടനം കഴിഞ്ഞ് അവസാനിപ്പിച്ചു.
Kerala
തിരുവനന്തപുരം: സിപിഎം മുൻ ഏരിയ സെക്രട്ടറി ബിജെപിയിൽ ചേർന്നു. കഴക്കൂട്ടം സിപിഎം മുൻ ഏരിയ സെക്രട്ടറി എസ്.എസ്. ബിജു ആണ് ബിജെപിയിൽ ചേർന്നത്. മാരാർജി ഭവനിൽ സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് ബിജു അംഗത്വം സ്വീകരിച്ചത്.
ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ സൈനിക് സ്കൂൾ വാർഡിലെ സ്ഥാനാർഥിയായിരുന്നു ബിജു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ നിന്ന് ബിജു പൂർണമായും വിട്ടുനിന്നിരുന്നു. സംഭവത്തിൽ ബിജുവിനെതിരെ പാർട്ടിക്കുള്ളിൽ നിന്ന് വ്യാപക വിമർശനം ഉയർന്നിരുന്നു.
National
കോൽക്കത്ത: ബിജെപി നേതാവിന്റെ വിവാദ പരാമർശത്തിനെതിരെ രൂക്ഷവിമർശനവുമായി തൃണമൂൽ കോൺഗ്രസ് ലോക്സഭാ എംപി സാവോനി ഘോഷ്.
ഉത്തർപ്രദേശിലെ ബുലന്ദ്ശഹർ ജില്ലയിലുള്ള സിക്കന്ദരാബാദിലെ ബിജെപി മുനിസിപ്പൽ ചെയർമാൻ പ്രദീപ് ദീക്ഷിത്, സാവോനി ഘോഷിന്റെ തലവെട്ടുന്നവർക്ക് ഒരു കോടി രൂപ പ്രതിഫലം പ്രഖ്യാപിക്കുകയായിരുന്നു.
രാഷ്ട്രീയ എതിരാളികളെ അക്രമത്തിലൂടെ നേരിടാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് സാവോനി ഘോഷ് കുറ്റപ്പെടുത്തി. ഇത്തരം ഭീഷണികൾക്ക് മുന്നിൽ താൻ വഴങ്ങില്ലെന്നും ജനങ്ങൾക്ക് വേണ്ടി പാർലമെന്റിലും പുറത്തും ശബ്ദമുയർത്തുന്നത് തുടരുമെന്നും അവർ വ്യക്തമാക്കി.
സ്ത്രീ സുരക്ഷയെക്കുറിച്ച് സംസാരിക്കുന്ന ബിജെപിയുടെ യഥാർത്ഥ മുഖമാണ് ഇത്തരം പ്രസ്താവനകളിലൂടെ പുറത്തുവരുന്നതെന്ന് തൃണമൂൽ കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു. സംഭവത്തിൽ ബിജെപി നേതാവിനെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്നും പാർട്ടി വൃത്തങ്ങൾ അറിയിച്ചു.
ശിവലിംഗവുമായി ബന്ധപ്പെട്ട് സാവോനി ഘോഷ് മുൻപ് പങ്കുവച്ച ഒരു പഴയ സോഷ്യൽ മീഡിയ പോസ്റ്റിൽ പ്രതിഷേധിച്ച്, ഹിന്ദു സംഘടനകൾ സിക്കന്ദരാബാദിൽ നടത്തിയ മാർച്ചിലാണ് ബിജെപി നേതാവ് ഈ വിവാദ പ്രസ്താവന നടത്തിയത്. എന്നാൽ ഈ വീഡിയോ വ്യാജമാണെന്നും തന്നെ അപകീർത്തിപ്പെടുത്താൻ ചിലർ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യ ഉപയോഗിച്ച് എഡിറ്റ് ചെയ്ത് പ്രചരിപ്പിക്കുന്നതാണെന്നും പ്രദീപ് ദീക്ഷിത് അവകാശപ്പെട്ടു.
താൻ അത്തരമൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. തനിക്ക് നേരെ ഉയർന്നിരിക്കുന്നത് പരസ്യമായ വധഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി സാവോനി ഘോഷ് രംഗത്തെത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരെ ടാഗ് ചെയ്തുകൊണ്ട്, ബിജെപി ഭരിക്കുന്ന സംസ്ഥാനത്ത് ഒരു വനിതാ ജനപ്രതിനിധിക്ക് നേരെ ഇത്തരം ഭീഷണി ഉയരുന്നതാണോ പുതിയ ഭാരതത്തിലെ നാരീശക്തി എന്ന് അവർ എക്സിൽ കുറിച്ചു.
കുറ്റക്കാർക്കെതിരെ ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ പോലീസ് കർശന നിയമനടപടി സ്വീകരിക്കണമെന്നും അവർ ആവശ്യപ്പെട്ടിട്ടുണ്ട്.
National
കോൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് നേരിടേണ്ടിവന്ന കനത്ത പരാജയത്തിന് പിന്നാലെ പുതിയ രാഷ്ട്രീയ നീക്കങ്ങളുമായി മമത ബാനർജി. ബിജെപി മുഖ്യമന്ത്രി അധികാരമേറ്റ സാഹചര്യത്തിൽ, ബിജെപിയെ പ്രതിരോധിക്കാൻ പ്രതിപക്ഷ പാർട്ടികൾ ഒന്നിക്കണമെന്ന് മമത ബാനർജി പറഞ്ഞു.
ബിജെപിക്കും മുഖ്യമന്ത്രി സുവേന്ദു അധികാരിക്കും എതിരെ പോരാടാൻ പശ്ചിമ ബംഗാളിലെ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിക്കണമെന്ന് ടിഎംസി അധ്യക്ഷ മമത ശനിയാഴ്ച ആഹ്വാനം ചെയ്തു.
ദേശീയ പാർട്ടികളും വിദ്യാർഥി സംഘടനകളും സന്നദ്ധ സംഘടനകളും ഒറ്റെക്കെട്ടായി നിൽക്കണമെന്നും മമത ആവശ്യപ്പെട്ടു.
National
ബംഗളൂരു: കർണാടകയിലെ ശൃംഗേരി നിയമസഭാ മണ്ഡലത്തിലെ പുനർവോട്ടെണ്ണലിന് പിന്നാലെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുഖ്യമന്ത്രി സിദ്ധരാമയ്യ. കോൺഗ്രസിന്റെ വിജയം അട്ടിമറിക്കാൻ ബിജെപി 'ക്രിമിനൽ ഗൂഢാലോചന' നടത്തിയെന്നും പോസ്റ്റൽ ബാലറ്റുകളിൽ തിരിമറി നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. റിട്ടേണിംഗ് ഓഫീസറുടെ തീരുമാനത്തെ കോൺഗ്രസ് നിയമപരമായി ചോദ്യം ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
2023-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ടി.ഡി. രാജഗൗഡ 201 വോട്ടുകൾക്കാണ് ശൃംഗേരിയിൽ വിജയിച്ചിരുന്നത്. എന്നാൽ കോടതി ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ ഞായറാഴ്ച നടന്ന പുനർവോട്ടെണ്ണലിൽ ബിജെപിയുടെ ഡി.എൻ. ജീവരാജ് 52 വോട്ടുകൾക്ക് വിജയിച്ചതായി പ്രഖ്യാപിക്കപ്പെട്ടു. വോട്ടെണ്ണലിനിടെ കോൺഗ്രസിന് ലഭിച്ച 255 പോസ്റ്റൽ ബാലറ്റുകൾ അസാധുവാക്കിയതാണ് ഫലം മറിയാൻ കാരണമായത്.
2023-ൽ നടന്ന വോട്ടെണ്ണലിൽ ഈ വോട്ടുകളെല്ലാം സാധുവാണെന്ന് കണ്ട് എല്ലാ സ്ഥാനാർത്ഥികളും ഒപ്പിട്ടു നൽകിയതായിരുന്നു എന്ന് സിദ്ധരാമയ്യ ചൂണ്ടിക്കാട്ടി. ബാലറ്റുകൾ അടങ്ങിയ ട്രങ്ക് കൊണ്ടുപോകുന്നതിനിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചേർന്ന് ബിജെപി ബാലറ്റുകളിൽ തിരിമറി നടത്തിയെന്നാണ് മുഖ്യമന്ത്രിയുടെ ആരോപണം. അന്ന് ഇല്ലാത്ത പരാതി ഇപ്പോൾ ഉന്നയിക്കുന്നത് വോട്ട് മോഷ്ടിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു.
National
ഈ തെരഞ്ഞെടുപ്പുഫലം ദേശീയ രാഷ്ട്രീയത്തിലും അഞ്ചു സംസ്ഥാനങ്ങളിലെ പ്രാദേശിക രാഷ്ട്രീയത്തിലും ദൂരവ്യാപകമായ വലിയ ചലനങ്ങൾ സൃഷ്ടിക്കും. പശ്ചിമ ബംഗാൾ, തമിഴ്നാട്, കേരളം, ആസാം, പുതുച്ചേരി സംസ്ഥാനങ്ങളിലെ ജനവിധിയിൽ ഏറ്റവും നേട്ടം ബിജെപിക്കാണ്. കേരളത്തിലെ മിന്നുന്ന ജയം കോണ്‍ഗ്രസിനു ദേശീയരാഷ്ട്രീയത്തിൽ കരുത്തേകും. കർണാടക, തെലുങ്കാന, ഹിമാചൽ പ്രദേശ് എന്നിവയോടൊപ്പം കേരളവും കോണ്‍ഗ്രസിന്റെ കൈപ്പിടിയിലൊതുങ്ങിയത് രാഹുൽ ഗാന്ധിയുടെ ആത്മവിശ്വാസം കൂട്ടും.
ഹിന്ദി ഹൃദയഭൂമിക്കും ആസാം അടക്കമുള്ള വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്കും പിന്നാലെ പശ്ചിമ ബംഗാളും വരുതിയിലാക്കിയതോടെ ബിജെപിയുടെയും മേധാവിത്വം കൂറെക്കൂടി ശക്തമായി. അതിലേറെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അപ്രമാദിത്വം ഉറപ്പിക്കാനും ഇന്നലത്തെ ജനവിധി വഴിതെളിക്കും. ബംഗാളിലെ 294 അംഗ നിയമസഭയിൽ 205 സീറ്റുകളുടെയും ആസാമിലെ 126ൽ 101 സീറ്റുകളുടെയും വിജയത്തിനു പത്തരമാറ്റ് തിളക്കമുണ്ട്. ആസാമിലും പുതുച്ചേരിയിലും ബിജെപിക്കു ലഭിച്ച തുടർഭരണത്തിന് ഇരട്ടിമധുരമുണ്ട്.
പശ്ചിമ ബംഗാളിലെ സൂപ്പർ ഡ്യൂപ്പർ വിജയമാകും ബിജെപിക്കു ലഹരിയാകുക. വലിയ സംസ്ഥാനമായ ബംഗാളിലെ കൂറ്റൻ ജയം ബിജെപിക്കു പലതരത്തിൽ നേട്ടമാകും. ഒരു ദിവസം കൊണ്ടോ മാസങ്ങൾ കൊണ്ടോ ഏതാനും വർഷം കൊണ്ടോ അല്ലിതു നേടിയത്. കൃത്യമായ ആസൂത്രണവും തന്ത്രങ്ങളുമുണ്ട്. തെരഞ്ഞെടുപ്പു കമ്മീഷനും കേന്ദ്ര ഏജൻസികളും പണവും സമ്മർദവുമെല്ലാം ഉപയോഗിച്ചാണെന്ന പ്രതിപക്ഷ ആക്ഷേപംപോലും ബിജെപിയെ പിന്തിരിപ്പിക്കില്ല.
ബംഗാളിൽ സൂപ്പർ, ഡ്യൂപ്പർ ജയം
ഇനി ഒരു സംസ്ഥാനവും അപ്രാപ്യമല്ലെന്ന ബിജെപിയുടെ മുന്നറിയിപ്പു കൂടിയാണു പശ്ചിമ ബംഗാളിലെ കൂറ്റൻ ജയം. സംസ്ഥാനം അടക്കി ഭരിച്ച് വാണരുളിയ മമത ബാനർജിയുടെ തൃണമൂലിന്റെ 15 വർഷം നീണ്ട ഭരണം അവസാനിപ്പിച്ചാണു ബിജെപിയുടെ പടയോട്ടം. പ്രധാനമന്ത്രി മോദിയോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ കോൽക്കത്തയിൽ ക്യാന്പു ചെയ്തു നടപ്പാക്കിയ തന്ത്രങ്ങളുടെ വിജയം കൂടിയാണിത്. ബിജെപി ദേശീയ അധ്യക്ഷനായ ശേഷമുള്ള തെരഞ്ഞെടുപ്പിൽ മിന്നും ജയം നിതിൻ നബീനും കരുത്തേകും.
തൃണമൂലിന്റെ കോട്ടകളിലും കടന്നുകയറാൻ ബിജെപിക്കു കഴിഞ്ഞു. ഭാവിയിൽ പിടിച്ചുനിൽക്കാനാകും തൃണമൂൽ തത്രപ്പെടുക. സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും ഗതികെട്ട ചരിത്രം മമതയുടെയും ഉറക്കം കെടുത്തും. ബംഗാളിലെ ബിജെപിയുടെ ചരിത്രജയത്തിനു നേതൃത്വം നൽകി മമതയെ പരാജയപ്പെടുത്തിയ സുവേന്ദു തന്നെയാകും അടുത്ത ബംഗാൾ മുഖ്യമന്ത്രിയാകാൻ മുന്നിൽ. പഴയ കോണ്‍ഗ്രസുകാരനാണ് സുവേന്ദു.
കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തി മുഖ്യമന്ത്രിയായ ഹിമന്ത ബിശ്വ ശർമയുടെ നേതൃത്വത്തിൽ ആസാമിൽ ബിജെപി തുടർച്ചയായ മൂന്നാം തവണയും അധികാരം പിടച്ചടക്കിയതും രാഷ്ട്രീയചിത്രം മാറ്റും. ഗൗരവ് ഗൊഗോയിയുടെ നേതൃത്വത്തിൽ തിരിച്ചുവരവിനു മോഹിച്ച കോണ്‍ഗ്രസിന്, വടക്കുകിഴക്കൻ മേഖലയിൽ നിലനിൽപിനുവേണ്ടി പോരാടേണ്ട ഗതികേടാണ്. ബംഗാളിലും ആസാമിലും ഒരു പരിധിവരെ കേരളത്തിലും ഹൈന്ദവ വോട്ടുകളുടെ ഏകീകരണത്തോടൊപ്പം ന്യൂനപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുന്നതിലുമുള്ള ബിജെപി തന്ത്രം വിജയിച്ചു.
തമിഴ്നാട്ടിൽ ഇനി വിജയ് കാലം
തമിഴ്നാട്ടിൽ ഡിഎംകെയുടെ തകർച്ചയും നടൻ വിജയ്യുടെ ടിവികെയുടെ അത്ഭുതകരമായ കുതിപ്പുമാണു രാഷ്ട്രീയത്തിലെ മറ്റൊരു വലിയ മാറ്റം. മുന്‍പ് ഡൽഹിയിൽ ആം ആദ്മി പാർട്ടിയുമായെത്തി അത്ഭുതം കാട്ടിയ അരവിന്ദ് കേജരിവാളിന്റെ നേട്ടത്തിനു തുല്യമാണിത്. കേജരിവാളിന്റെ തുടർഭരണം അവസാനിപ്പിച്ച് ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചെങ്കിലും തമിഴകം പിടിക്കാൻ ബിജെപിക്ക് ഇനിയും സമയമെടുക്കും.
മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ പോലും മലർത്തിയടിക്കാൻ ടിവികെയ്ക്കു കഴിഞ്ഞു. മകൻ ഉദയനിധി സ്റ്റാലിനെ ജയിപ്പിക്കാനായെന്നതു മാത്രമാണ് സ്റ്റാലിന് ആശ്വാസം.
പതിറ്റാണ്ടുകളായുള്ള തമിഴ്നാട്ടിലെ ദ്രാവിഡ പാർട്ടികളുടെ മേൽക്കോയ്മ തകർക്കാനായതാണു സിനിമാതാരമായ വിജയ് നേടിയ പ്രധാന വഴിത്തിരിവ്. ദ്രാവിഡ പാർട്ടിയെന്ന മേൽവിലാസമില്ലാതെയും പരന്പരാഗത ശൈലിയെയും മറികടന്നാണ് 234 അംഗ സഭയിൽ ടിവികെ ഒറ്റയ്ക്ക് 110 സീറ്റുകൾ നേടിയത്.
പുതുച്ചേരിയിൽ മുഖ്യമന്ത്രി എൻ. രംഗസ്വാമിയുടെ എൻആർ കോണ്‍ഗ്രസുമായി ചേർന്നു ബിജെപിയും നേട്ടമുണ്ടാക്കി. ബിജെപിയുടെസിറ്റിംഗ് സീറ്റായ കാമരാജ് നഗറിൽ വ്യവസായി ജോസ് ചാൾസ് മാർട്ടിൻ നേടിയ വിജയം പുതുച്ചേരി രാഷ്ട്രീയത്തിലെ പുതിയൊരു ട്രെൻഡിന്റെ നാന്ദിയായേക്കും.
ഏതു തന്ത്രവും പയറ്റി ബിജെപി
ഓരോ സംസ്ഥാനത്തിനും അനുയോജ്യമായ രാഷ്ട്രീയ ശൈലിയും തന്ത്രവും സ്വീകരിക്കുന്നതാണു ബിജെപിയുടെ പ്രധാന നീക്കം. പ്രാദേശിക പാർട്ടികളെ കൂടെ ചേർത്തു വളരുക. ബിഹാറിൽ ചെയ്തതു പോലെ ജെഡിയുവിന്റെ തോളിലേറി അധികാരം നുണഞ്ഞ ബിജെപി സാവധാനം ഏറ്റവും വലിയ കക്ഷിയായി നേരിട്ട് അധികാരം കൈക്കലാക്കി. തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയുടെ തകർച്ചയും ബിജെപിയും വളർച്ചയും മറ്റൊരു സൂചനയാണ്. മറ്റൊരു വലിയ സംസ്ഥാനമായ മഹാരാഷ്ട്രയിലും തഥൈവ. യുപി, മധ്യപ്രദേശ്, രാജസ്ഥാൻ, ഗുജറാത്ത് അടക്കമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുടെ കുതിപ്പു തടയാൻ എളുപ്പമാകില്ല.
സിപിഎമ്മും കോണ്‍ഗ്രസും കിട്ടാക്കനിയെന്ന് ആക്ഷേപിച്ച കേരളത്തിൽനിന്ന് ഒരു ലോക്സഭാംഗത്തെയും നിയമസഭയിൽ മൂന്നു പേരെയും വിജയിപ്പിക്കാൻ കഴിഞ്ഞതാണു ബിജെപിയുടെ രാഷ്ട്രീയതന്ത്രം. ക്രൈസ്തവ വോട്ടർമാരെ സ്വാധീനിക്കാനുള്ള ക്രിസ്ത്യൻ ഔട്ട് റീച്ച് പോലുള്ള തന്ത്രങ്ങളും കുറേയൊക്കെ ഫലം കണ്ടുവെന്നാണു ബിജെപി നേതാക്കൾ വിലയിരുത്തിയത്. വികസനവും ക്ഷേമപദ്ധതികളും സ്ത്രീപക്ഷ പ്രഖ്യാപനങ്ങളും മുതൽ പെട്രോൾ, ഡീസൽ വിലകൾ തെരഞ്ഞെടുപ്പു കഴിയുന്നതുവരെ മരവിപ്പിച്ചതുവരെ തന്ത്രങ്ങൾ പലതാണ്.
പ്രതിപക്ഷ ഭിന്നത ബിജെപി രക്ഷ
ദേശീയതലത്തിൽ പ്രതിപക്ഷത്തെയും ഇന്ത്യ സഖ്യത്തെയും കൂടുതൽ ഭിന്നിപ്പിക്കാനും ഇന്നലത്തെ ജനവിധിയിലൂടെ ബിജെപിക്കു കഴിഞ്ഞു. എത്രയൊക്കെ യോജിക്കാൻ ശ്രമിക്കുന്പോഴും പ്രതിപക്ഷ പാർട്ടികൾ തമ്മിലുള്ള ഭിന്നത വളരുന്നതിനു സാക്ഷ്യം കൂടിയാണു ബംഗാൾ, ആസാം, തമിഴ്നാട്, കേരളം, പുതുച്ചേരി ജനവിധി. മിക്ക സംസ്ഥാനങ്ങളിലും ഒരുകാലത്തു ശക്തമായിരുന്ന പ്രതിപക്ഷ പാർട്ടികളെ ഭിന്നിപ്പിച്ചും ജനപ്രതിനിധികളെ കൂറുമാറ്റിയും കൂടുതൽ ദുർബലാക്കി നേട്ടം കൊയ്യാൻ ബിജെപിക്കായി.
നരേന്ദ്ര മോദിയെയും ബിജെപിയെയും മറികടക്കാൻ നിലവിലെ രാഷ്ട്രീയ സമീപനങ്ങളും രീതികളും മതിയാകില്ലെന്ന് രാഹുൽ ഗാന്ധിക്കും കോണ്‍ഗ്രസിനും തിരിച്ചറിവു കൂടിയാകും ബംഗാൾ, ആസാം, പുതുച്ചേരി ജനവിധി. രാഹുൽ ഗാന്ധിക്കു പകരം പ്രിയങ്ക ഗാന്ധി പാർട്ടിയെ നയിക്കേണ്ടി വരുമെന്നാണ് മുതിർന്ന കോണ്‍ഗ്രസ് നേതാവ് ഇന്നലെ സ്വകാര്യ ചർച്ചയിൽ അഭിപ്രായപ്പെട്ടത്. രാഹുലിന്റെ നേരേ വാ, നേരേ പോ സമീപനം നവകാലത്തെ ഇന്ത്യൻ രാഷ്ട്രീയത്തിൽ വിലപ്പോകില്ലെന്നും രാഷ്ട്രീയ തന്ത്രങ്ങളും ചില കുതന്ത്രങ്ങളും പ്രയോഗിക്കാതെ കോണ്‍ഗ്രസിന് 2029ലും കേന്ദ്രഭരണം എളുപ്പമാകില്ലെന്നുമുള്ള സൂചനയാണ് ഇന്നലത്തെ ഫലമെന്നു നേതാവ് ചൂണ്ടിക്കാട്ടി.
കേരളത്തിനു മോദിയുടെ സൂചന
കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന ബിജെപിയുടെ മോഹം കരിച്ചുണക്കാമെന്ന് കേരളത്തിലെ വൻവിജയം കൊണ്ട് കോണ്‍ഗ്രസ് തെളിയിച്ചു. കർണാടകം, തെലുങ്കാന, ഹിമാചൽ സംസ്ഥാനങ്ങൾക്കു പുറമെ കേരളത്തിലും അധികാരം കിട്ടിയതു കോണ്‍ഗ്രസിന്റെ പിടിവള്ളിയാണ്. ഒപ്പം ദേശീയതലത്തിലും കേരളത്തിലും ബിജെപിക്കുള്ള ഏകബദൽ കോണ്‍ഗ്രസ് ആണെന്ന് അടിവരയിട്ടു.
ബിജെപിയെ എതിർക്കാൻ ഇടതുപക്ഷം വേണമെന്ന സിപിഎമ്മിന്റെയും സിപിഐയുടെയും അവകാശവാദം ജനം പാടെ തള്ളി. ബംഗാളിനും ത്രിപുരയ്ക്കും പിന്നാലെ കേരളത്തിലും എൽഡിഎഫിന്റെ മൂന്നു സിറ്റിംഗ് സീറ്റുകളാണു ബിജെപിക്ക് അടിയറവച്ചത്.
വരുംനാളുകളിൽ കേരളത്തിലും ബിജെപി വിജയക്കൊടി പാറിക്കുമെന്ന് പ്രധാനമന്ത്രി മോദി ഇന്നലെ പറഞ്ഞതിൽ വലിയ സൂചനയുണ്ട്. മുഖ്യമന്ത്രിസ്ഥാനത്തിനു മുതൽ കടിപിടി കൂടിയാൽ കേരളത്തിലും കർണാടകയിലും അടക്കം കോണ്‍ഗ്രസിനെ മലർത്തിയടിക്കാൻ ബിജെപിക്ക് അധികവർഷം വേണ്ടിവരില്ല.
Kerala
കോൽക്കത്ത: ബംഗാളിൽ ബിജെപിയുടെ നേതൃത്വത്തിൽ സർക്കാർ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പശ്ചിമബംഗാളിലെ രണ്ടാം ഘട്ട തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിക്കുന്നതിനു മുമ്പാണ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ഇനി ബിജെപി സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാനായിട്ടാണ് താൻ വരികയെന്നും അദ്ദേഹം പറഞ്ഞു. പശ്ചിമ ബംഗാളിന്റെ പുരോഗതി ഇന്ത്യയുടെ മൊത്തത്തിലുള്ള വികസനത്തിന് അനിവാര്യമാണ്. കിഴക്കൻ മേഖലയുടെ ഉയർച്ച രാജ്യത്തിന്റെ ഭാവിക്കായി നിർണായകമാണ്.
തന്റെ വിധിയും ഉത്തരവാദിത്തവും പശ്ചിമ ബംഗാളിനെ സേവിക്കുക, സംരക്ഷിക്കുക രക്ഷിക്കുക എന്നതാണ്, ഒഡീഷയ്ക്കും ബിഹാറിനും ശേഷം താമര ഇത്തവണ പശ്ചിമ ബംഗാളിലും വിരിയും. തൃണമൂൽ കോൺഗ്രസ് വഞ്ചിച്ചതായും സംസ്ഥാന വികസനത്തിന് അവർക്ക് ഒരു കാഴ്ചപ്പാടില്ലെന്നും അദ്ദേഹം ആരോപിച്ചു.
ഭരണകക്ഷിയായ പാർട്ടി ഭരണം നടത്തുന്നതിന് പകരം ദുരുപയോഗവും ഭീഷണിയും പ്രയോഗിക്കുകയാണ്. അവർ തന്നെയും ഭരണഘടനാ സ്ഥാപനങ്ങളെയും സൈന്യത്തെ പോലും നിന്ദ്യമായ രീതിയിൽ നേരിട്ടുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നെട്ടയം മലമുകളിൽ ബിജെപി-സിപിഎം പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ പോലീസ് കസ്റ്റഡിയിലെടുത്ത ബിജെപി പ്രവർത്തകരെ ക്രൂരമായി മർദിച്ചതായി പരാതി. പോലീസിന്റെ പക്ഷപാതപരമായ നിലപാടിൽ പ്രതിഷേധിച്ചും മർദനത്തിൽ പ്രതിഷേധിച്ചും ബിജെപി പ്രവർത്തകർ വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷനിലേക്കു പ്രതിഷേധ മാർച്ച് നടത്തി.
ഒരു ബിജെപി പ്രവർത്തകന്റെ ഭാര്യയെ അയൽവാസി അപമാനിക്കാൻ ശ്രമിച്ചുവെന്ന പരാതിയെത്തുടർന്നാണ് പ്രശ്നങ്ങളുടെ തുടക്കം. ഇതിനെച്ചൊല്ലി ബിജെപി-സിപിഎം പ്രവർത്തകർ തമ്മിൽ തർക്കമുണ്ടാകുകയും അതു വലിയ സംഘർഷത്തിൽ കലാശിക്കുകയുമായിരുന്നു. സംഘർഷം നിയന്ത്രിക്കാൻ പോലീസ് ലാത്തിച്ചാർജ് നടത്തി. ഇതിൽ നാലു ബിജെപി പ്രവർത്തകർക്കു പരിക്കേറ്റു. കൂടാതെ വട്ടിയൂർക്കാവ് സ്റ്റേഷനിലെ സിപിഒ ദീപു ഉൾപ്പെടെയുള്ള അഞ്ച് പോലീസുകാർക്കും കല്ലേറിലും മറ്റും പരിക്കേറ്റിട്ടുണ്ട്.
സംഭവസ്ഥലത്തുനിന്നു കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ സ്റ്റേഷനിൽ വച്ച് പോലീസ് ക്രൂരമായി മർദിച്ചുവെന്നാണ് ബിജെപി ആരോപിക്കുന്നത്. സിപിഎം പ്രവർത്തകരെ പോലീസ് സഹായിക്കുന്നുവെന്നും ബിജെപി നേതാക്കൾ ആരോപിച്ചു. വഴയില മണികണ്ഠൻ, സുധാകരൻ, കൗൺസിലർമാരായ ഗിരി, സുമി ബാലു തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലാണ് ബിജെപി പ്രവർത്തകർ രാത്രി വൈകിയും പോലീസ് സ്റ്റേഷന് മുന്നിൽ പ്രതിഷേധിച്ചത്. നിലവിൽ പ്രദേശത്തു കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
National
ഹൗറ: മണ്ഡലപുനർനിർണയം ഉൾപ്പെടുന്ന വനിതാസംവരണ ബിൽ പാസാക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയപ്പെട്ടതോടെ ബിജെപിയുടെ പതനം ആരംഭിച്ചെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി.
ഹൗറയിലെ ഉലുബേരിയയിലും ബരൂയിപുരിലും തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ സംസാരിക്കവേയാണ് ബിജെപിയെ മമത രൂക്ഷമായി വിമർശിച്ചത്.
National
ന്യൂഡൽഹി: കേരളത്തിലെ തെരഞ്ഞെടുപ്പിൽ എഫ്സിആർഎ വിവാദം ബിജെപിക്ക് തിരിച്ചടിയാകില്ലെന്ന് കേരളത്തിന്റെ സംഘടനാചുമതലയുള്ള പ്രഭാരിയുമായ പ്രകാശ് ജാവഡേക്കർ.
കൂടിയാലോചന ഇല്ലാതെ നിയമം കൊണ്ടുവരില്ലെന്ന് കേന്ദ്രമന്ത്രി അടക്കം ക്രൈസ്തവസഭാ നേതൃത്വത്തെ ബോധ്യപ്പെടുത്തിയതാണെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രവുമായി നടത്തിയ ചർച്ചകളിൽ സഭാ നേതൃത്വം തൃപ്തിയിലാണെന്നും അദ്ദേഹം ഒരു സ്വകാര്യചാനലിനോട് പറഞ്ഞു. വിദേശത്ത് നിന്നും വരുന്ന പണം വകമാറ്റി തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നവർക്കാണ് നിയമം തിരിച്ചടിയാവുകയെന്നും ജാവഡേക്കർ കൂട്ടിച്ചേർത്തു.
Kerala
കോട്ടയം: പരാജയം ഉറപ്പായതോടെ സഭയ്ക്കും, ദീപികയ്ക്കുമെതിരെ ബിജെപി നേതാവ് ഷോൺ ജോർജ് നടത്തിയ വെല്ലുവിളി അംഗീകരിക്കുവാൻ കഴിയില്ലെന്ന് മാണി സി. കാപ്പൻ. സഭയോടും സഭാ സ്ഥാപനങ്ങളോടുമുള്ള ആർഎസ്എസിന്റെ സമീപനമാണ് എഫ്സിആർഎ ബില്ലിലൂടെയും, ഷോൺ ജോർജിന്റെ പ്രസ്താവനയിലൂടെയും പുറത്തുവന്നതെന്നും അദ്ദേഹം പറഞ്ഞു.
പരാജയം ഉറപ്പായതോടെ അതിന്റെ പാപഭാരം സഭയുടെ മേൽ ചാരാനാണ് ഷോൺ ശ്രമിക്കുന്നത്. ഇത്തരം വേട്ടക്കാരെ പ്രതിരോധിക്കുവാനും നിലക്ക് നിർത്തുവാനുമുള്ള ഉത്തരവാദിത്തവും ആർജവവും യുഡിഎഫിനുണ്ടെന്ന കാര്യം അദ്ദേഹം മറക്കരുതെന്നും കാപ്പൻ ഓർമിപ്പിച്ചു.
മാധ്യമസ്വാതന്ത്ര്യത്തിനുമേൽ ഇന്ത്യയിൽ നടക്കുന്ന കടന്നുകയറ്റം കേരളത്തിലും ആവർത്തിക്കാം എന്നാണ് ബിജെപി കരുതുന്നത്. ഷോൺ ജോർജ് ദീപികയ്ക്ക് എതിരെ മുഴക്കിയ ഭീഷണി ഇതിന്റെ വ്യക്തമായ പ്രതിഫലനമാണ്.
മാധ്യമസ്വാതന്ത്ര്യം തടസപ്പെട്ടപ്പോൾ എഡിറ്റോറിയൽ പേജ് ബ്ലാങ്ക് ആയി ഇട്ട് പത്രം അച്ചടിച്ച ദീപികയുടെ പാരമ്പര്യം അറിയാതെയാണ് ഷോൺ ഈ ഭീഷണി ഉയർത്തിയത്. ദിവസങ്ങൾക്കകം യുഡിഎഫ് സർക്കാർ അധികാരത്തിലെത്തും. സിപിഎമ്മിന്റെ തണലിൽ ബിജെപി കേരളത്തിൽ നടത്തിയ കടന്നുകയറ്റത്തിന് അതോടുകൂടി അന്ത്യം വരുമെന്നും മാണി സി. കാപ്പൻ കൂട്ടിച്ചേർത്തു.
Kerala
പാലക്കാട്: കണ്ണാടിയിൽ ബിജെപി പ്രവര്‍ത്തകര്‍ വോട്ടര്‍ക്ക് പണം നൽകിയെന്ന ആരോപണത്തിൽ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ. പാലക്കാട് ജില്ലാ കളക്ടറോട് തെരഞ്ഞെടുപ്പ് കമ്മീഷൻറിപ്പോര്‍ട്ട് തേടി.
അതേസമയം തെരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് സംഭവസ്ഥലത്തെത്തി പ്രാഥമിക അന്വേഷണം നടത്തി. കണ്ണാടി പഞ്ചായത്തിൽ ബിജെപി സ്ഥാനാർഥി ശോഭ സുരേന്ദ്രന്റെ കൂടെയെത്തിയ സ്ത്രീ വോട്ടർക്ക് പണം നൽകിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബിജെപി പ്രവർത്തകർ മൂന്ന് കാറുകളിലാണ് ഇവിടെ എത്തിയത്. കാറിൽ നിന്ന് ഇറങ്ങി സ്ത്രീ ജില്ലയിലെ വോട്ടർക്ക് പണം നല്‍കുകയായിരുന്നു. വയോധികയുടെ വീടിന്റെ തൊട്ടടുത്ത് ഒരാൾ മരിച്ചിരുന്നു. ഈ വീട്ടിലേക്ക് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രനും പ്രവർത്തകരും എത്തുകയായിരുന്നു.
അതിനുശേഷം തൊട്ടടുത്ത വീട്ടിലേക്ക് വന്നു. അവിടെ കുറച്ചുനേരം സംസാരിക്കുകയും വയോധികയുടെ കൈയിലേക്ക് പണം നൽകിയെന്നുമാണ് ആരോപണം.
Kerala
തിരുവനന്തപുരം: സിപിഎം-ബിജെപി ഡീൽ വർഷങ്ങളായി കേരളത്തിൽ നിലവിലുള്ളതാണെന്നും നയതന്ത്ര സ്വർണക്കടത്ത്, കരുവന്നൂർ ബാങ്ക് തട്ടിപ്പ്, തൃശൂർ പൂരം കലക്കൽ, ശബരിമല സ്വർണക്കൊള്ള തുടങ്ങിയ കേസുകൾ പരിശോധിച്ചാൽ ഇതു വ്യക്തമാകുമെന്നും ശിവസേന (ഉദ്ധവ് താക്കറേ വിഭാഗം).
ഇത്തരം കേസുകളിലെല്ലാം കേന്ദ്ര ഏജൻസികൾ അന്വേഷണത്തിനു വന്നതിനു ശേഷം കേസുകൾ മുന്നോട്ടു പോയിട്ടില്ലെന്നു സംസ്ഥാന സെക്രട്ടറി പെരിങ്ങമല അജി, വൈസ് പ്രസിഡന്റ് അജയൻ കെ. ചപ്പാത്ത്, ജില്ലാ പ്രസിഡന്റ് മംഗലപുരം വിനുകുമാർ തുടങ്ങിയവർ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസ് നേതൃത്വം നൽകുന്ന യുഡിഎഫിന് പിന്തുണ നൽകുമെന്ന് അവർ പറഞ്ഞു.
National
ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 27 സ്ഥാനാർത്ഥികളുടെ പൂർണ പട്ടിക പുറത്തുവിട്ട് ബിജെപി. എന്നാൽ പാർട്ടിയുടെ സംസ്ഥാനത്തെ ഏറ്റവും പ്രമുഖ മുഖമായ മുൻ സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ പട്ടികയിൽ ഇടംപിടിച്ചിട്ടില്ല. കേന്ദ്ര നേതൃത്വം അവസാന നിമിഷം വരെ സമ്മർദ്ദം ചെലുത്തിയെങ്കിലും മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ അണ്ണാമലൈ ഉറച്ചുനിന്നു.
കോയമ്പത്തൂർ മേഖലയിൽ ബിജെപിക്ക് താത്പര്യമുണ്ടായിരുന്ന സിംഗനല്ലൂർ, സുലൂർ തുടങ്ങിയ സീറ്റുകൾ എഐഎഡിഎംകെ വിട്ടുനൽകാത്തതാണ് അദ്ദേഹത്തിന്റെ പിന്മാറ്റത്തിന് പ്രധാന കാരണമായി പറയപ്പെടുന്നത്.
കേന്ദ്രമന്ത്രി എൽ. മുരുകൻ അവിനാശി (എസ്സി) മണ്ഡലത്തിൽ നിന്നും മത്സരിക്കും.
തമിഴിസൈ സൗന്ദരരാജൻ ചെന്നൈയിലെ മൈലാപ്പൂരിൽ നിന്ന് ജനവിധി തേടും. വാനതി ശ്രീനിവാസൻ കോയമ്പത്തൂർ സൗത്തിൽ തന്നെ ഇത്തവണയും മത്സരിക്കും. ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ സാത്തൂർ മണ്ഡലത്തിൽ നിന്നാണ് മത്സരിക്കുന്നത്.
കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന വിജയധരണി വിളവങ്കോട് മണ്ഡലത്തിൽ നിന്നും കൃതിക ശിവകുമാർ മൊടക്കുറിച്ചിയിൽ നിന്നും മത്സരിക്കും. എഐഎഡിഎംകെയുമായുള്ള സഖ്യം നിലനിർത്തുന്നതിനാണ് ബിജെപി മുൻഗണന നൽകിയത്. 2021-ൽ 20 സീറ്റുകളിൽ മത്സരിച്ച ബിജെപി ഇത്തവണ 27 സീറ്റുകളിലാണ് മത്സരിക്കുന്നത്.
Sports
ന്യൂഡൽഹി: ഇന്ത്യൻ ടെന്നീസ് ഇതിഹാസം ലിയാൻഡർ പേസ് ബിജെപിയിൽ ചേർന്നു. ഡൽഹിയിൽ കേന്ദ്രമന്ത്രി കിരൺ റിജിജു ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലാണ് അദ്ദേഹം പാർട്ടി അംഗത്വം സ്വീകരിച്ചത്.
ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പേസിന്റെ ബിജെപി പ്രവേശനം. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിനുമായി പേസ് നേരത്തെ കൂടിക്കാഴ്ചനടത്തിയിരുന്നു. 2021 ൽ താരം തൃണമൂൽ കോൺഗ്രസിൽ ചേരുകയും 2022 ലെ ഗോവ തെരഞ്ഞെടുപ്പിൽ പാർട്ടിക്കുവേണ്ടി പ്രചാരണം നടത്തുകയും ചെയിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പിൽ പേസ് മത്സരിക്കുമോയെന്ന കാര്യത്തിൽ പാർട്ടി ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല. ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിനായി ബിജെപി ഇതിനകം രണ്ട് പട്ടികകളിലായി 255 സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.
Kerala
കാസർഗോഡ്: മഞ്ചേശ്വരം മണ്ഡലത്തിലെ എസ്ഡിപിഐ സ്ഥാനാർഥി നാമനിർദേശ പത്രിക പിൻവലിച്ചതിൽ പ്രതികരണവുമായി എൻഡിഎ സ്ഥാനാർഥി കെ.സുരേന്ദ്രന്. വി.ഡി.സതീശനും കുഞ്ഞാലിക്കുട്ടിയും ഇടപെട്ടാണ് കെ.എം.അഷ്റഫിന്റെ പത്രിക പിന്വലിപ്പിച്ചതെന്നു സുരേന്ദ്രൻ ആരോപിച്ചു.
മുസ്ലിം സംഘടനകളെ ഉപയോഗിച്ചാണ് സമ്മര്‍ദം ചെലുത്തിയത്. വി.ഡി.സതീശനു നട്ടെല്ലിനു പകരം വാഴപ്പിണ്ടിയാണുള്ളത് അല്ലെങ്കിൽ എസ്ഡിപിഐ വോട്ടുകള്‍ വേണ്ടെന്നു പറയണം. ഇതൊന്നും ഇവിടെ വിലപ്പോകില്ല. മഞ്ചേശ്വരത്ത് ഇത്തവണ എൻഡിഎ വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് സി.പി. ലത്തീഫിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് സ്ഥാനാര്‍ഥിയെ പിന്‍വലിക്കാന്‍ തീരുമാനിച്ചത്. ഇതിൽ പ്രതിഷേധിച്ച് കെ.എം.അഷ്റഫ് പാർട്ടിയിൽനിന്നു രാജിവച്ചു.
Kerala
തിരുവനന്തപുരം: നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെ അയോഗ്യനാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പരാതി നൽകി. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ രാജീവ് ചന്ദ്രശേഖർ കോടിക്കണക്കിനു രൂപയുടെ ആസ്തികൾ മറച്ചുവച്ചന്നാണ് കോൺഗ്രസിന്റെ ആരോപണം.
ബംഗളൂരുവിലെ 200 കോടി രൂപയുടെ ബംഗ്ലാവ് മറച്ചുവച്ചതായി ആരോപണം ഉയർന്നിരുന്നു. പരാതി. നികുതി രേഖകൾ അടക്കം പങ്കുവച്ചുകൊണ്ടാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്. രാജ്യത്തെ ഏറ്റവും വിലകൂടിയ പ്രദേശത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നതെന്നും ഭൂമിവില ചതുരശ്ര അടിക്ക് 35000 മുതൽ 50000 രൂപ വരെയാണെന്നും പരാതിയിൽ പറയുന്നു.
സത്യവാങ്മൂലത്തിൽ ഈ ആഡംബര വീടില്ലെന്നും എന്നാൽ 2024ലെ മത്സരസമയത്തു നൽകിയ സത്യവാങ്മൂലത്തിൽ വീട് ഉണ്ടെന്നും കോൺഗ്രസ് ആരോപിക്കുന്നു. കോടീശ്വരനായ ബിസിനസുകാരനാണെങ്കിലും സ്വന്തമായി വീടോ കാറോ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ സത്യവാങ്മൂലത്തിൽ പറയുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.
Kerala
തിരുവനന്തപുരം: ഗുരുവായൂരിൽ വർഷങ്ങളായി ഹിന്ദു എംഎൽഎയില്ല എന്ന ബി. ഗോപാലകൃഷ്ണന്റെ പരാമർശത്തെ പിന്തുണച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖര്‍. ഗോപാലകൃഷ്ണന് പറഞ്ഞതില്‍ എന്താണ് തെറ്റ്. ശബരിമലക്കൊള്ള നടക്കുന്നു.
ഗുരുവായൂരില്‍ നിന്ന് പണം കാണാതാകുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ ഗുരുവായൂരില്‍ വിശ്വാസിയായ ഒരു എംഎല്‍എ ഉണ്ടാകണമെന്ന് പറഞ്ഞതില്‍ എന്താണ് തെറ്റ്. ബിജെപിക്കാര്‍ മതത്തെക്കുറിച്ച് പറഞ്ഞാല്‍ വിദ്വേഷം. മറ്റുള്ളവര്‍ പറഞ്ഞാല്‍ മതേതരം.
മതമാണ് മതമാണ് എന്നൊക്കെ പാടി നടക്കുന്നവര്‍ സെക്കുലറാണെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അതേസമയം വിദ്വേഷ പരാമര്‍ശത്തിന്റെ പേരിൽ പോലീസ് ഗോപാലകൃഷ്ണനെതിരെ കേസെടുത്തു.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു നടപടി. ഗുരുവായൂര്‍ ടെമ്പിള്‍ പോലീസാണ് കേസെടുത്തത്. ഗുരുവായൂര്‍ മണ്ഡലം ഭരണാധികാരി എസ്.ഷീബ നല്കിയ പരാതിയിലാണ് ഗോപാലകൃഷ്ണനെതിരെ എഫ്ഐആര്‍ ചുമത്തിയത്.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രികാ സമർപ്പണം തിങ്കളാഴ്ച അവസാനിക്കും. പ്രമുഖ മുന്നണി സ്ഥാനാർഥികൾ കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷം ആറു പ്രവർത്തി ദിവസങ്ങൾ മാത്രമാണ് പത്രിക സമർപ്പിക്കാനായി സ്ഥാനാർഥികൾക്ക് ലഭിച്ചത്.
ചൊവ്വാഴ്ചയാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം വ്യാഴാഴ്ചയാണ്. കൂടാതെ വോട്ടർപട്ടികയിൽ ഇതുവരെ പേര് ചേർത്തിട്ടില്ലാത്തവർക്ക് പട്ടികയിൽ പേര് ചേർക്കാനുള്ള അവസാന തീയതിയും നാളെയാണ്.
അവധി ദിനമായ ഇന്ന് പരമാവധി സ്ഥലങ്ങളിൽ പ്രചാരണ പരിപാടികളുമായി സജീവമാകാനാണ് സ്ഥാനാര്‍ഥികള്‍ ലക്ഷ്യമിടുന്നത്. തിരുവനന്തപുരം സെന്‍ട്രൽ മണ്ഡലത്തിലും മലപ്പുറത്തുമടക്കം പലയിടത്തും ശനിയാഴ്ചയാണ് ഇടതുമുന്നണി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്.
Kerala
തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അന്തകനായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മാറിയെന്നു യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് എന്‍.എസ്. നുസൂര്‍.
തമ്പ്രാന് എന്നു വിളിച്ചു കെ.സി. വേണുഗോപാലിനു മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നവര്‍ക്കു മാത്രമാണ് കോണ്‍ഗ്രസില്‍ രക്ഷയുള്ളതെന്നും അല്ലാത്തവരെയെല്ലാം അടിമകളായാണ് വേണുഗോപാല്‍ കരുതുന്നതെന്നും നുസൂര്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
എ.കെ. ആന്റണിയുടെ മകന് അനില്‍ ആന്റണി കോണ്‍ഗ്രസ് വിട്ടു ബിജെപിയില്‍ പോകാന്‍ കാരണക്കാരന്‍ കെ.സി. വേണുഗോപാലാണ്. അനില്‍ ആന്റണി കോണ്‍ഗ്രസ് ഐടി വിഭാഗത്തിന്റെ ചുമതലക്കാരനായിരിക്കേ അത്രമാത്രമാണ് കെ.സി. വേണുഗോപാല്‍ പീഡിപ്പിച്ചത്.
അനിലിനെ കെപിസിസി ജനറല്‍ സെക്രട്ടറിയാക്കാന്‍ ഒരിക്കല്‍ ഉമ്മന്‍ ചാണ്ടിയടക്കം തീരുമാനിച്ചപ്പോള്‍ എ.കെ. ആന്റണിയാണ് എതിര്‍ത്തത്. ഉമ്മന്‍ ചാണ്ടിയെ സോളാര്‍ കേസില്‍ കുടുക്കാനുള്ള കോണ്‍ഗ്രസിലെ ചില മുതിര്‍ന്ന നേതാക്കളുടെ പങ്ക് തനിയ്ക്ക് വ്യക്തമായി അറിയാം.
ഇക്കാര്യം താന്‍ പിന്നീട് തുറന്നു പറയും. ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനേയും ഇവര്‍ വല്ലാതെ പീഡിപ്പിക്കുന്നു. ചാണ്ടി ഉമ്മന്‍ എ ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുമോ എന്ന ആശങ്കയാണ് എതിരേയുള്ള നീക്കങ്ങള്‍ക്കു പിന്നിലുള്ളത്.
ഉമ്മന്‍ ചാണ്ടിക്കു ശേഷം എ ഗ്രൂപ്പിനെ നയിക്കാന്‍ ആര്‍ജ്ജവമുള്ള നേതാവുണ്ടായിരുന്നെങ്കില്‍ കെ.സി. വേണുഗോപാലിനു പോലും വാ തുറക്കാന്‍ കഴിയുമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
National
ന്യൂഡല്‍ഹി: ഒഡീഷയില്‍ ബിജെപി പിന്തുണയോടെ സ്വതന്ത്രനായി രാജ്യസഭയിലേക്കു മത്സരിച്ച മുന്‍ കേന്ദ്രമന്ത്രി ദിലീപ് റേ വിജയിച്ചു. ബിജു ജനതാദള്‍ (ബിജെഡി), കോണ്‍ഗ്രസ്, സിപിഎം പിന്തുണയോടെ മത്സരിച്ച ദത്തേശ്വര്‍ ഹോതയെ ആണ് ദിലീപ് റേ പരാജയപ്പെടുത്തിയത്. പ്രതിപക്ഷ വോട്ടുകൾ ഔദ്യോഗിക സ്ഥാനാര്‍ഥിക്കു ലഭിച്ചില്ലെന്നാണു പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്.
ബിജെഡിയുടെ ദേബി രഞ്ജന്‍ ത്രിപാഠി, സൗവിക് ബിസ്വാള്‍, ചക്രമണി കന്‍ഹാര്‍, സുബാസിനി ജെന, നബ കിഷോര്‍ മല്ലിക്, രമാകാന്ത് ഭോയ് എന്നിവര്‍ക്കുപുറമേ സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എമാരായ അരബിന്ദ മൊഹപത്ര, സനാതന്‍ മഹാകുദ് എന്നിവരും കോണ്‍ഗ്രസ് എംഎല്‍എമാരായ സോഫിയ ഫിര്‍ദൗസ്, ദശരഥി ഗമാംഗ്, രമേഷ് ചന്ദ്ര ജെന എന്നിവരും ക്രോസ് വോട്ട് ചെയ്തതായി അഭ്യൂഹങ്ങളുണ്ട്.
ബിജെപിയുടെ കുതിരക്കച്ചവടം ഭയന്ന് ഏതാനും കോണ്‍ഗ്രസ് എംഎല്‍എമാരെ ബംഗളുരുവില്‍ താമസിപ്പിച്ചിരുന്നു. ഇവര്‍ക്കു കോഴപ്പണം കൈമാറാന്‍ ശ്രമിച്ച രണ്ടുപേരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. എന്നിട്ടും ബിജെപി വിജയം സ്വന്തമാക്കുകയായിരുന്നു.
Kerala
കണ്ണൂർ: മുഴപ്പിലങ്ങാട് കൂറുംബ ക്ഷേത്രത്തിലെ താലിപ്പൊലി മഹോത്സവത്തോടനുബന്ധിച്ചുള്ള കലശംവരവിനിടെ സംഘർഷം. ബിജെപി പ്രവർത്തകരുടെ കലശംവരവ് സിപിഎം പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിനു കാരണമായത്.
സംഘർഷത്തിനിടെയുണ്ടായ കല്ലേറിലും തിക്കിലും തിരക്കിലുംപെട്ട് പത്തോളം പേർക്കു പരിക്കേറ്റു. പോലീസ് ലാത്തി വീശിയാണ് ബിജെപി-സിപിഎം പ്രവർത്തകരെ പിന്തിരിപ്പിച്ചത്.
ഇന്നലെ അർധരാത്രി 12 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ബിജെപി പ്രവർത്തകരുടെ നേതൃത്വത്തിൽ വന്ന കലശംവരവ് ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിൽവച്ചു സിപിഎം പ്രവർത്തകർ തടയുകയായിരുന്നു. പുലർച്ചെ 3.30 വരെ കലശം തടഞ്ഞു വച്ചു. തുടർന്ന്, ഇരുവിഭാഗങ്ങളും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടയിൽ കല്ലേറും നടന്നു. ഇതിനിടെ, സംഘർഷത്തിൽ പോലീസ് ഇടപെടുകയും ലാത്തി വീശുകയും ചെയ്തു.
സിപിഎം-ബിജെപി പ്രവർത്തകരുടെ പേരിൽ എടക്കാട് പോലീസ് കേസെടുത്തിട്ടുണ്ട്. അഞ്ച് വാഹനങ്ങളും കസ്റ്റഡിയിലെടുത്തു. സംഘർഷത്തെത്തുടർന്ന് പുലർച്ചെ രണ്ടിന് എത്തേണ്ട നടാൽ കാഴ്ച കമ്മിറ്റിയുടെ ഘോഷയാത്ര പുലർച്ചെ 6.30 നാണ് ക്ഷേത്രപരിസരത്ത് എത്തിച്ചേർന്നത്. സമാപന വെടിക്കെട്ട് രാവിലെ 7.30നാണ് നടന്നത്.
Kerala
തിരുവനന്തപുരം: കേരളത്തിൽ ബിജെപിയുടെ തെരഞ്ഞെടുപ്പ് നയത്തിൽ വൻ മാറ്റം വരുന്നു. കഴിഞ്ഞ പല തെരഞ്ഞെടുപ്പുകളിലും ബിജെപി കേരളത്തിൽ മുഖ്യശത്രുവായി കണ്ടിരുന്നതും പോരാടിയതും കോൺഗ്രസിന് എതിരായിരുന്നു. എന്നാൽ, ഇത്തവണ മുഖ്യശത്രു സിപിഎമ്മാണ്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിന്റെയും അമിത് ഷായുടെയും നിർദേശപ്രകാരമാണ് ഈ മാറ്റം.
കഴിഞ്ഞ മൂന്നു നിയമസഭാ തെരഞ്ഞെടുപ്പിലും പാർലമെന്റ്, പഞ്ചായത്ത് തിരഞ്ഞെപ്പിലും കോൺഗ്രസിനെയായിരുന്നു മുഖ്യശത്രുവായി ബിജെപി കണക്കാക്കിയത്. കോൺഗ്രസ് മുക്തഭാരതം എന്ന ബിജെപി കേന്ദ്ര നയത്തിനോട് യോജിച്ച സമീപനമായിരുന്നു ഇത്.
ഇരു മുന്നണികളെയും എതിർക്കുന്ന മൂന്നാം മുന്നണി എന്ന നയം എൻഡിഎ കാലങ്ങളായി തുടരുന്നു എങ്കിലും സംസ്ഥാനത്തു പ്രാദേശികമായ വിട്ടുവീഴ്ചകൾ കോൺഗ്രസിനോട് അധികം ഇല്ലായിരുന്നു . പ്രത്യേകിച്ചും മോദി - അമിത് ഷാ കാലം മുതൽ.
സിപിഎമ്മും കോൺഗ്രസും പരസ്പരം ബിജെപി ബന്ധം ആക്ഷേപിക്കുന്നുണ്ടെങ്കിലും ബിജെപിക്കകത്തു സമീപകാലത്ത് സിപിഎമ്മിനേക്കാൾ ശത്രുത കോൺഗ്രസിനോട് ആയിരുന്നു.കണ്ണൂരിലെ രാഷ്ട്രീയ സംഘർഷങ്ങൾ മൂർച്ഛിച്ച കാലഘട്ടത്തിൽ പോലും നയം അങ്ങനെയായിരുന്നു.
അമിത് ഷായുടെ നീക്കം
രാജ്യമെമ്പാടുനിന്നു നക്സൽ സ്വാധീനം പാടെ ഇല്ലാതാക്കുക എന്ന കേന്ദ്ര സർക്കാർനയത്തിന്റെ ഭാഗമായാണ് കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടികളോടുള്ള നയത്തിലും മാറ്റം വന്നിരിക്കുന്നത്. കേരളത്തിൽ നക്സൽ വേട്ടയ്ക്കു പിണറായി സർക്കാർ വേണ്ടത്ര പിന്തുണ നൽകിയെങ്കിലും പാർട്ടിയിലെ ബുദ്ധിജീവിഭാഗവും സിപിഐയും അതിനെ എതിർത്തതു കേന്ദ്രം ശ്രദ്ധച്ചിട്ടുണ്ട്.
മാത്രമല്ല വയനാട് ഉൾപ്പെടെ കേരളത്തിലെ പല ഭാഗങ്ങളിലും നക്സൽ സ്വാധീനം നിലനിൽക്കുന്നതിന്റെ കാരണം ഇടതു സ്വാധീനമാണെന്നും അവർ കരുതുന്നു. കമ്യൂണിസ്റ്റ് പാർട്ടികളെയും നക്സൽ തീവ്രവാദത്തോടു ബന്ധിച്ചു കാണാനാണ് അമിത് ഷായുടെ നിർദേശം.
ഭരണവും വോട്ട് മറിക്കലും
കേരളത്തിൽ കമ്യൂണിസ്റ്റ് ഭരണം തുടർച്ചയായി മൂന്നു ടേം വരികയും കോൺഗ്രസ് 15 വർഷം തുടർച്ചയായി പ്രതിപക്ഷത്തിരിക്കുകയും ചെയ്താൽ രണ്ടു മുന്നണികളും ദുർബലമാകുമെന്ന ബിജെപിയുടെ വിലയിരുത്തലിലും മാറ്റം ഉണ്ടാകും. പിണറായി സർക്കാർ മൂന്നാം വട്ടം വന്നാൽ ബംഗാളിലെ പോലെ സിപിഎം സംഘടനാ സംവിധാനം സ്വയം അഴുകി നശിച്ചുപോകുമെന്നാണ് നിലവിൽ ബിജെപി വിലയിരുത്തിയിരുന്നത്.
സ്ഥിരമായ ഭരണം നഷ്ടപ്പെട്ട കോൺഗ്രസ് ആകട്ടെ നിലനിൽപ്പിനായി കഷ്ടപ്പെടേണ്ടി വരും. പ്രത്യേകിച്ചും സാമ്പത്തിക കാര്യങ്ങളിൽ. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപി വോട്ടുകൾ ചില മണ്ഡലങ്ങളെങ്കിലും സിപിഎമ്മിനു മറിഞ്ഞതായി കരുതുന്നവരും വരാൻ പോകുന്ന തെരഞ്ഞെടുപ്പിൽ ബിജെപി രഹസ്യമായി ചിലയിടങ്ങളിലെങ്കിലും പിന്തുണയ്ക്കുമെന്ന് കരുതുന്നവരും ഉണ്ട്.
എന്നാൽ, അത്തരം രഹസ്യ ബന്ധത്തോടോ വോട്ടു മറിക്കലിനോടോ അനുകൂല നയം വേണ്ടെന്നു കേന്ദ്രം നിർദേശം നൽകിയിട്ടുണ്ട്. പിണറായി സർക്കാരിനെതിരായ പല സമരഘട്ടങ്ങളിലും ബിജെപി സംസ്ഥാന നേതൃത്വം ശക്തമായി നിന്നില്ലെന്ന ആക്ഷേപം ഉണ്ടായതും ഇതേ പശ്ചാത്തലത്തിൽ വേണം വിലയിരുത്താൻ .
ശബരിമല സ്ത്രീ പ്രവേശനം, സ്വർണപ്പാളി പ്രശ്നം, ഇഡിയുമായി ബന്ധപ്പെട്ട നിരവധി അഴിമതി കേസുകൾ എന്നിവയിലൊന്നും ബിജെപി വേണ്ടത്ര ചടുലമായ സമരമുറകൾ സ്വീകരിച്ചില്ല എന്നു കരുതുന്നവരുണ്ട്.
പിണറായിക്കെതിരായ അഴിമതിക്കേസുകളിലും കേന്ദ്ര ബിജെപി നേതൃത്വം പോലും മൃദുല നിലപാടാണ് സ്വീകരിച്ചതെന്നാണ് ആക്ഷേപം. മറിച്ച് തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം പോലുള്ളവയിൽ സിപിഎമ്മിന്റെ സഹായം ബിജെപിക്കു കിട്ടിയതായി കരുതുന്നുമുണ്ട്. അതിനിടയിലാണ് നയം മാറ്റത്തിന് ഒരുങ്ങുന്നത്.
വോട്ട് ബാങ്കിൽ നോട്ടം
കേരളത്തിൽ കോൺഗ്രസിന്റെ അടിത്തറ ന്യൂനപക്ഷ സമുദായങ്ങൾ ആയതിനാൽ കോൺഗ്രസിനെ പാടെ ഇല്ലാതാക്കാനോ കോൺഗ്രസ് മുന്നണിയെ ദുർബലമാക്കാനോ അത്ര എളുപ്പമല്ലെന്നു ബിജെപി കേന്ദ്ര നേതൃത്വവും മനസിലാക്കുന്നുണ്ട് .ന്യൂനപക്ഷങ്ങൾക്കിടയിലെ സ്വാധീനം കൂട്ടാൻ പാർട്ടി നടത്തിയ ശ്രമങ്ങൾ ഇനിയും വേണ്ടത്ര വിജയിച്ചിട്ടില്ല.
എന്നാൽ, സിപിഎമ്മിലെയും കമ്യൂണിസ്റ്റ് പാർട്ടികളിലെയും പ്രധാന അംഗങ്ങളും പിന്തുണയും ഹിന്ദു വിഭാഗത്തിൽനിന്നാണ്. കേരളത്തിലെ ഏറ്റവും വലിയ ഹിന്ദു പാർട്ടി സിപിഎം ആണെന്ന നിരീക്ഷണം കേന്ദ്രനേതൃത്വത്തിനുണ്ട്. കോൺഗ്രസിനെ തകർത്തു മുഖ്യപ്രതിപക്ഷം ആകുന്നതിനേക്കാൾ നല്ലത് സിപിഎമ്മിനെ ചെറുത്തു മുന്നിലേക്കു വരുന്നതാണ് നല്ലതെന്നാണ് പുതിയ വിലയിരുത്തൽ.
National
ഗോഹട്ടി: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ആസാമിൽ കോൺഗ്രസിനു തിരിച്ചടി. മൂന്നു പാർട്ടി എംഎൽഎമാർ ബിജെപിയിൽ ചേർന്നു.
കമലാഖ്യ ദേ പുരകായസ്ഥ, ശശികാന്ത ദാസ്, ബസന്ത ദാസ് എന്നിവരാണ് ബിജെപിയിൽ ചേർന്നത്.
ഇവർക്കൊപ്പം കോൺഗ്രസ് നേതാവ് പർഷ ബോബ് കലിത, മുൻ തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി കാംഗ്കൻ നാഥ് എന്നിവരും ബിജെപിയിൽ അംഗത്വമെടുത്തു.
National
ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ ബീഫ് കയറ്റുമതി കന്പനിയായ അല്ലാന ഗ്രൂപ്പ് ഇലക്ടറൽ ബോണ്ടുകളിലൂടെ ബിജെപിക്കു സംഭാവനയായി നൽകിയത് 30 കോടി രൂപയെന്നു റിപ്പോർട്ട്. തെരഞ്ഞെടുപ്പു കമ്മീഷൻ മുന്‍പാകെ ബിജെപി സമർപ്പിച്ച രേഖകൾ ഉദ്ധരിച്ച് ഒരു ദേശീയ ഡിജിറ്റൽ മാധ്യമമാണ് 2024 ഏപ്രിൽ ഒന്നുമുതൽ 2025 മാർച്ച് 31 വരെയുള്ള കാലയളവിൽ അല്ലാന ഗ്രൂപ്പ് നൽകിയ സംഭാവനയുടെ കണക്കുകൾ പുറത്തുവിട്ടത്.
2018നുശേഷം ആദ്യമായി ഇന്ത്യയുടെ ബീഫ് കയറ്റുമതി കഴിഞ്ഞവർഷം 400 കോടി കടന്നിരുന്നുവെന്നും ഇതേ കാലയളവിൽത്തന്നെയാണു രാജ്യത്തെ പ്രമുഖ മാംസ കയറ്റുമതി കന്പനി ബിജെപിക്ക് വൻ തുക സംഭാവന നൽകിയതെന്നും റിപ്പോർട്ടിൽ പറയുന്നു.
2014ൽ ബിജെപി അധികാരത്തിൽ വരുന്നതിന് മുന്‍പുതന്നെ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് നേരിട്ടു സംഭാനകൾ നൽകുന്നുണ്ടായിരുന്നെങ്കിലും ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവർ നടത്തുന്ന ആക്രമണങ്ങൾക്കും അല്ലാന ഗ്രൂപ്പിൽ 2019ൽ നടന്ന റെയ്ഡുകൾക്കും ശേഷം ഈ സംഭാവന ഗണ്യമായി വർധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.
2013-14ൽ അല്ലാന ഗ്രൂപ്പ് ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയപ്പോൾ 2014-15ൽ 50 ലക്ഷം രൂപയാണു നൽകിയിരിക്കുന്നത്. ബിജെപി അധികാരത്തിൽ വന്നതിനുശേഷം ഗോസംരക്ഷകരെന്ന് അവകാശപ്പെടുന്നവരുടെ അതിക്രമങ്ങൾ മൂലം അല്ലാന ഗ്രൂപ്പിന്റെ പ്രധാന സംസ്കരണ യൂണിറ്റുകളുള്ള ഉത്തർപ്രദേശ്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ അവരുടെ വിതരണശൃംഖല ഇല്ലാതായെന്നും 2019 ജനുവരിയിൽ അല്ലാന ഗ്രൂപ്പുമായി ബന്ധപ്പെട്ട നൂറിലധികം സ്ഥലങ്ങളിൽ ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. 2000 കോടിയിലധികം രൂപയുടെ നികുതി കന്പനി വെട്ടിച്ചെന്നായിരുന്നു ഇതേവർഷം ഏപ്രിലിൽ ആദായനികുതി വകുപ്പ് ആരോപിച്ചിരുന്നത്. ഇതിനുശേഷം അല്ലാന ഗ്രൂപ്പിന്റെ സംഭാവനകൾ ക്രമാതീതമായി വർധിക്കുകയായിരുന്നു.
പിന്നാലെ അല്ലാന ഗ്രൂപ്പ് ഇലക്ടറൽ ബോണ്ടുകൾ വാങ്ങാൻ തുടങ്ങിയെന്നും ആരോപണമുണ്ടായതിനുശേഷമുള്ള മാസങ്ങളിൽ ഏഴു കോടിയുടെ ബോണ്ടുകൾ വാങ്ങിയെന്നും പബ്ലിക് ഡാറ്റകൾ ഉദ്ധരിച്ച് ദേശീയ ഡിജിറ്റൽ മാധ്യമം ചൂണ്ടിക്കാട്ടുന്നു. ഇതിൽ അഞ്ചു കോടി ശിവസേനയ്ക്കും രണ്ടു കോടി രൂപ ബിജെപിക്കുമാണ് കന്പനി നൽകിയത്. 2023-24 സാന്പത്തികവർഷം ബിജെപിക്ക് രണ്ടു കോടി രൂപ നൽകിയ അല്ലാന ഗ്രൂപ്പ് ഇതിന്റെ 15 മടങ്ങായ 30 കോടി രൂപയാണ് കഴിഞ്ഞ സാന്പത്തികവർഷം നൽകിയത്.
മുംബൈ ആസ്ഥാനമായ അല്ലാന ഗ്രൂപ്പിന് 160 വർഷത്തെ പഴക്കമുണ്ട്. 70 രാജ്യങ്ങളിൽ വിതരണശൃംഖലകളുണ്ട്. ഫിറോസ് അല്ലാനയാണു കന്പനിയുടെ സ്ഥാപകൻ. ഇർഫാൻ അല്ലാനയാണ് നിലവിലെ ചെയർമാൻ.
National
ന്യൂഡൽഹി: എഐ ഉച്ചകോടിയിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം ബിജെപി-കോണ്‍ഗ്രസ് പോരിനിടയാക്കി. പ്രതിഷേധത്തെ ശക്തമായ രീതിയിൽ ബിജെപി അപലപിച്ചു. ഇന്ത്യയുടെ വളർച്ച കണ്ടുള്ള അസൂയ നിമിത്തമാണ് കോണ്‍ഗ്രസ് ഇത്തരത്തിൽ പെരുമാറുന്നതെന്ന് ബിജെപി വക്താവ് നളിൻ കോലി ആരോപിച്ചു.
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം എഐ എന്നാൽ ‘ആന്റി ഇന്ത്യ’ എന്നാണെന്നും, ഐഎൻസി എന്നതു യഥാർഥത്തിൽ എഎൻസി (ആന്റി നാഷണൽ കോണ്‍ഗ്രസ്) ആയി മാറിയെന്നും അദ്ദേഹം പരിഹസിച്ചു. യൂത്ത് കോണ്‍ഗ്രസിന്റെ പ്രതിഷേധത്തിനു പിന്നാലെ രാഹുൽ ഗാന്ധിയുടെ വീടിനുപുറത്ത് യുവമോർച്ചയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും കോലം കത്തിക്കലും നടന്നു.
അതേസമയം സമാധാനപരമായി പ്രതിഷേധിക്കുക എന്നതു ജനാധിപത്യ അവകാശമാണെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രതികരിച്ചു. യുവാക്കളുടെ ശബ്ദം ഉയർത്തും. ഇന്ത്യയുടെ താത്പര്യങ്ങൾക്കെതിരേയുള്ള ഏതൊരു കാര്യത്തെയും എതിർക്കുമെന്നും എഐ ഉച്ചകോടിക്കു തങ്ങൾ എതിരല്ലെന്നും യൂത്ത് കോണ്‍ഗ്രസ് ദേശീയ പ്രസിഡന്റ് ഉദയ് ഭാനു ചിബ് പ്രസ്താവനയിൽ പറഞ്ഞു.
National
ന്യൂഡൽഹി: എപ്സ്റ്റീൻ ഫയൽ വിവാദത്തിൽ കോൺഗ്രസിനെതിരെ ആരോപണങ്ങളുമായി ബിജെപി. 2010ൽ യുപിഎയിൽ മന്ത്രിയായിരുന്ന കപിൽ സിബൽ എപ്സ്റ്റീന്റെ സ്ഥാപനം നൽകിയ അവാർഡ് സ്വീകരിച്ചെന്നും കോൺഗ്രസ് ഇതിനു മറുപടി പറയണമെന്നും ബിജെപി ആരോപിച്ചു.
എന്നാല്‍ ആരോപണം കപിൽ സിബലും കോൺഗ്രസും നിഷേധിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവരുടെ പേരുകൾ എപ്സറ്റീൻ ഫയലില്‍ ഉണ്ടെന്നുള്ള ആരോപണങ്ങൾ നിലനിൽക്കെയാണ് കോൺഗ്രസിനെതിരെ ബിജെപി രംഗത്തെത്തിയത്.
മന്ത്രി ഹർദീപ് സിംഗ് പുരിക്ക് ജെഫ്രി എപ്സ്റ്റീനുമായി ബന്ധമുണ്ടെന്ന് കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി ആരോപിച്ചിരുന്നു. ജെഫ്രി എപ്സ്റ്റീനെ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ രാഹുൽഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഹർദീപ് സിംഗ് പുരി പറഞ്ഞു.
എപ്സ്റ്റീനെ മൂന്നോ നാലോ തവണ താൻ കണ്ടിട്ടുണ്ട്. ഇന്റർനാഷണൽ പീസ് ഇൻസ്റ്റിറ്റ്യൂട്ട് കമ്മീഷന്റെ ഭാഗമായിരിക്കേയാണ് കണ്ടതെന്നും മന്ത്രി വ്യക്തമാക്കി.
National
ചെന്നൈ: ബിജെപിയുമായി ഇടഞ്ഞു നിൽക്കുന്ന അണ്ണാമലൈ പുതിയ പാർട്ടി രൂപീകരിക്കുന്നതായി സൂചന. ഏറെക്കാലമായി നിഷ്ക്രിയമായിരുന്ന അണ്ണാമലൈ ചാരിറ്റബിൾ ഫൗണ്ടേഷൻ എന്ന സംഘടന അടുത്തിടെ പുനരുജ്ജീവിപ്പിച്ചിരുന്നു. ഈ സംഘടനയുടെ നേതാക്കളുമായി അണ്ണാമലൈ ചർച്ച നടത്തി.
ബിജെപി നേതൃത്വത്തിന്റെ തുടർച്ചയായ അവഗണന നേരിടുന്ന അണ്ണാമലൈയോട് പുതിയ പാർട്ടിയുണ്ടാക്കണമെന്ന് അനുയായികൾ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. നിലവിലെ ബിജെപി സംസ്ഥാന അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ ജന്മനാടായ തിരുനൽവേലിയിലാണ് അണ്ണാമലൈ യോഗം ചേർന്നത്.
അവിടെത്തന്നെ അണ്ണാമലൈ യോഗം വിളിച്ചത് സംസ്ഥാന നേതൃത്വത്തെ വെല്ലുവിളിക്കാനാണെന്നാണ് നിഗമനം. തമിഴ്നാട് ബിജെപി മുൻ അധ്യക്ഷനായിരുന്ന അണ്ണാമലൈ തെരഞ്ഞെടുപ്പ് ചുമതലകളിൽനിന്ന് കഴിഞ്ഞദിവസം ഒഴിഞ്ഞിരുന്നു.
National
ദിസ്പൂർ: കോൺഗ്രസ് നേതാവും എംപിയുമായ ഗൗരവ് ഗൊഗോയിക്കും കുടുംബത്തിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. ഗൊഗോയിയുടെ ഭാര്യ എലിസബത്ത് കോൾബേ പലതവണ പാക്കിസ്ഥാൻ സന്ദർശിച്ചിട്ടുണ്ട്.
ഇതേക്കുറിച്ച് കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന് ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. എലിസബത്തിന് പാക്കിസ്ഥാനുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ അസം സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. ആ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേന്ദ്ര ഏജൻസി അന്വേഷണം നടത്തണമെന്നും ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു.
എലിസബത്ത് രഹസ്യവിവരങ്ങൾ പാക്കിസ്ഥാനുമായി പങ്കുവച്ചിട്ടുണ്ട്. രഹസ്യാത്മകത പുലർത്തുന്നതിന്റെ ഭാഗമായി അത്താരി അതിർത്തി വഴിയാണ് അവർ പാക്കിസ്ഥാനിലേക്ക് പോയതെന്നും ഗൊഗോയിയെ വിവാഹം ചെയ്തശേഷം ഒമ്പതുതവണ പാക്കിസ്ഥാനിലേക്ക് പോയെന്നും ഹിമന്ത ആരോപിച്ചു.
Kerala
തൃശൂർ: ഇരിപ്പിടത്തെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് തൃശൂർ കോർപറേഷൻ കൗൺസിൽ കൂട്ടയടി. ശനിയാഴ്ചയുണ്ടായ സംഭവത്തിൽ 13 കൗൺസിലർമാരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പരിക്കേറ്റ മേയർ ഉൾപ്പടെയുള്ളവർ ആശുപത്രിയിൽ ചികിത്സതേടി.
ധവള പത്രം ഇറക്കാനുള്ള ഭരണ സമിതിയുടെ ശ്രമത്തിനിടെയാണ് സംഘർഷമുണ്ടായത്. ബിജെപി കൗൺസിലർമാർ ഒരുമിച്ചിരിക്കണമെന്ന് നേരത്തെ കൗൺസിൽ യോഗത്തിൽ പറഞ്ഞിരുന്നു. ഇതിനെതിരെ ഇടതുപക്ഷ കൗൺസിലർമാർ രംഗത്തെത്തിയതാണ് സംഘർഷത്തിന് ഇടയാക്കിയത്.
സംഭവത്തിൽ കസ്റ്റഡിയിലെടുത്ത ഇടതുപക്ഷ കൗൺസിലർമാരെ പോലീസ് പിന്നീട് വിട്ടയച്ചു. പ്രതിപക്ഷ കൗൺസിലർമാർ ജനാധിപത്യ വിരുദ്ധമായി പെരുമാറുകയായിരുന്നുവെന്ന് മേയർ ഡോ. നിജി ജസ്റ്റിൻ പറഞ്ഞു.
Kerala
കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് നടത്തിയ ടി.ഐ. മധുസൂദനൻ എംഎൽഎ രാജിവെക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസും ബിജെപിയും നടത്തിയ മാർച്ചിനു നേരെ സിപിഎം ആക്രമണം. രക്തസാക്ഷി ഫണ്ട് തട്ടിപ്പുമായി ബന്ധപ്പെട്ട് വി.കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പ്രതിഷേധവുമായി കോൺഗ്രസും ബിജെപിയും രംഗത്തെത്തിയത്.
സംഘർഷത്തിൽ പരിക്കേറ്റ ഒമ്പതുപേരെ ആശുപത്രിയിലേക്ക് മാറ്റി. തന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടി പറയാൻ നേതൃത്വം തയാറാകണമെന്ന് കുഞ്ഞികൃഷ്ണൻ ആവർത്തിച്ചു. അതേസമയം പയ്യന്നൂർ മേഖലയിൽ കുഞ്ഞികൃഷ്ണനെതിരെ വ്യാപകമായി സിപിഎം പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്.
പ്രാദേശിക വിഭാഗീയതയുടെ പേരിൽ പാർട്ടിയെ ഒറ്റുകൊടുത്ത് വിശുദ്ധനാകാനാണ് കുഞ്ഞികൃഷ്ണൻ ശ്രമിക്കുന്നതെന്നാണ് നേതൃത്വം പറയുന്നത്. സാമ്പത്തിക തട്ടിപ്പ് ആരോപണം കൊണ്ടുവന്നതിൽ തനിക്ക് തെറ്റുപറ്റിയെന്ന് കുഞ്ഞികൃഷ്ണൻ തന്നെ പാർട്ടി കമ്മിറ്റിയിൽ പറഞ്ഞുവന്ന പ്രചാരണങ്ങളും സിപിഎം ജില്ലാ സെക്രട്ടറി ഉൾപ്പെടെ നടത്തുന്നുണ്ട്.
ഇത് വാസ്തവവിരുദ്ധമാണെന്ന് കുഞ്ഞികൃഷ്ണൻ വ്യക്തമാക്കി. ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും വരവ് ചെലവ് കണക്കുകൾ കൃത്യസമയത്ത് സമർപ്പിക്കുന്നതിൽ വീഴ്ച സംഭവിച്ചെന്നുമാണ് പാർട്ടി ജില്ലാ നേതൃത്വം പറയുന്നത്.
Kerala
കണ്ണൂർ: ക്ഷേത്രോത്സവത്തിനിടെ ആർഎസ്എസ് ഗണഗീതം പാടിയതുമായി ബന്ധപ്പെട്ട് സിപിഎം - ബിജെപി സംഘർഷം. കണ്ണാടിപ്പറമ്പ് ശ്രീ മുത്തപ്പൻ ക്ഷേത്രം പ്രതിഷ്ഠാദിന മഹോത്സവത്തോടനുബന്ധിച്ച് നടത്തിയ ഗാനമേളയ്ക്കിടെയാണ് സംഭവം.
ഗണഗീതം പാടിയതോടെ രണ്ട് സിപിഎം പ്രവർത്തർ സ്റ്റേജിലേക്ക് കയറി പാട്ട് പാട്ട് നിർത്തിവയ്പ്പിക്കുകയായിരുന്നു. ഇതോടെ മറ്റു ചിലർ എത്തി ഇയാളെ സ്റ്റേജിൽനിന്നു പിടിച്ചു മാറ്റി. ഉന്തും തള്ളുമായതോടെ പാട്ട് നിർത്തിവച്ചു.
പിന്നാലെ വേദിക്ക് സമീപം ഇരു വിഭാഗങ്ങളും തമ്മിൽ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.
National
മുംബൈ: മുംബൈയിൽ ബിജെപി മേയർ ഉണ്ടാകുന്നതിൽ ഏക്നാഥ് ഷിൻഡെയ്ക്കും അനുയായികൾക്കും താത്പര്യമില്ലെന്ന് ശിവസേന (ഉദ്ധവ്) നേതാവ് സഞ്ജയ് റൗത്. ചാക്കിട്ടുപിടിത്തം ഭയന്ന് ഷിൻഡെപക്ഷ കൗൺസിലർമാരെ ഹോട്ടലിലേക്കു മാറ്റിയിരുന്നു.
തിരശ്ശീലയ്ക്കു പിന്നിൽ പലതും സംഭവിക്കുമെന്ന് റൗത് പറഞ്ഞു. "ഷിൻഡെപക്ഷത്തെ ഭൂരിഭാഗം കൗൺസിലർമാരും ബാൽ താക്കറെ സ്ഥാപിച്ച പാർട്ടിയുടെ അംഗങ്ങളായിരുനന്നു. മുംബൈയിൽ ബിജെപി മേയറുണ്ടാകുന്നതു ഷിൻഡെപോലും ആഗ്രഹിക്കുന്നില്ല. കൗൺസിലർമാരെ ഹോട്ടലിൽ പൂട്ടിയിട്ടാലും സന്ദേശങ്ങൾ അയയ്ക്കാനും സ്വീകരിക്കാനും വ്യത്യസ്ത മാർഗങ്ങളുണ്ട്' -റൗത് പറഞ്ഞു.
ബ്രിഹൻ മുംബൈ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഷിൻഡെപക്ഷ ശിവസേനയ്ക്ക് 29 അംഗങ്ങളാണുള്ളത്. ബിജെപിക്ക് 89 അംഗങ്ങളുണ്ട്. ഭരണം ലഭിക്കണമെങ്കിൽ ഷിൻഡെപക്ഷത്തിന്റെ പിന്തുണ വേണം. രണ്ടു കക്ഷികൾ ചേർന്നാലും 118 പേരുടെ പിന്തുണയാകും.
മൂന്ന് അംഗങ്ങളുള്ള എൻസിപി (അജിത്) ബിജെപിയെ പിന്തുണച്ചേക്കും. 227 അംഗ കൗൺസിലിൽ ഭൂരിപക്ഷത്തിനു വേണ്ടത് 114 പേരുടെ പിന്തുണയാണ്. പ്രതിപക്ഷത്ത് 65 അംഗങ്ങളുള്ള ഉദ്ധവ് പക്ഷ ശിവസേനയാണ് വലിയ കക്ഷി. സഖ്യകക്ഷിയായ എംഎൻഎസ് ആറിടത്തു വിജയിച്ചു.
കോൺഗ്രസ്-24, എഐഎംഐഎം-8, സമാജ്വാദി പാർട്ടി-2 എൻസിപി (ശരദ് പവാർ)-1 എന്നിങ്ങനെയാണ് പ്രതിപക്ഷത്തെ പാർട്ടികളുടെ അംഗബലം. പ്രതിപക്ഷത്തിന് 106 അംഗങ്ങളുണ്ട്. എട്ടു പേരുടെ പിന്തുണകൂടി ലഭിച്ചാൽ പ്രതിപക്ഷത്തിന് അധികാരം പിടിക്കാനാകും.
Sports
തിരുവനന്തപുരം: മലപ്പുറത്തും കാസർഗോഡും തെരഞ്ഞെടുപ്പിൽ ജയിച്ചവരുടെ പേരുകള്‍ നോക്കിയാല്‍ വർഗീയ ധ്രുവീകരണമുണ്ടോയെന്ന് അറിയാമെന്ന പ്രസ്താവനയില്‍ വിശദീകരണവുമായി മന്ത്രി സജി ചെറിയാൻ. താൻ വർഗീയ പരാമർശം നടത്തിയിട്ടില്ല.രാഷ്ട്രീയ ധ്രുവീകരണം ഉണ്ടാകുമ്പോഴുള്ള അപകടത്തെക്കുറിച്ചാണ് പറഞ്ഞ്.
അത് ചിലർ വളച്ചൊടിച്ചു. മുസ്ലിം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ മുസ്ലിം ലീഗ് ജയിക്കുന്നു. ഹിന്ദു ഭൂരിപക്ഷമുള്ള സ്ഥലങ്ങളിൽ ബിജെപി വിജയിക്കുന്നു. ഇതുപോലുള്ള സാഹചര്യങ്ങൾ ഉണ്ടാകുന്നത് കേരളത്തിന്റെ ഭാവിക്ക് അപകടമാണെന്നാണ് താൻ ഉദ്ദേശിച്ചത്.
ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തീവ്ര വർഗീയത പ്രചരിപ്പിക്കുന്നവർ വിജയിക്കുന്ന അപകടമാണ് ചൂണ്ടിക്കാട്ടിയത്. സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്ന തരത്തില്‍ ആരും അഭിപ്രായം പറയാന്‍ പാടില്ല. അങ്ങനെ വരുമ്പോള്‍ അപ്പുറത്തും ഇപ്പുറത്തുമൊക്കെ സംഘടിക്കും. അത് കേരളത്തില്‍ അപകടം ഉണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.
Kerala
ന്യൂഡൽഹി: മലയാളി ക്രിക്കറ്റർ സഞ്ജു സാംസൺ ബിജെപി സ്ഥാനാർഥിയാകുമെന്ന വാർത്തകളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
സഞ്ജു സാംസണിന്റെ സ്ഥാനാർഥിത്വം തനിക്കറിയില്ലെന്നും തന്നോട് ആരും സംസാരിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ സ്ഥാനാർഥി നിർണയം ഉടൻ പൂർത്തിയാക്കുമെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
Kerala
ഇടുക്കി: സിപിഎമ്മിന്റെ മുതിർന്ന നേതാവും മുൻ ദേവികുളം എംഎൽഎയുമായ എസ്.രാജേന്ദ്രൻ ബിജെപിയിലേക്ക്. രാജീവ് ചന്ദ്രശേഖറുമായി ചർച്ച നടത്തിയെന്നും ബിജെപി നേതാക്കളുടെ സൗകര്യാർഥം മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ പാർട്ടി അംഗത്വം സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ എൽഡിഎഫ് സ്ഥാനാർഥിയായിരുന്ന എ.രാജയെ തോൽപിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചു പാർട്ടിയിൽ നിന്നു രാജേന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. തുടർന്ന് അദ്ദേഹം പാർട്ടിക്കെതിരെ തിരിയുകയായിരുന്നു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ എൻഡിഎയ്ക്കുവേണ്ടി അദ്ദേഹം പ്രവർത്തിച്ചിരുന്നു.
ബിജെപി അംഗത്വമെടുത്താലും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 2006 മുതൽ 2021 വരെ തുടർച്ചയായ 15 വർഷം അദ്ദേഹം ദേവികുളം മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന നേതാക്കള്‍ രാജേന്ദ്രനെ ബിജെപിയിലേക്ക് സ്വാഗതം ചെയ്തിരുന്നു.
തമിഴ് കുടിയേറ്റ തൊഴിലാളികൾ അധിവസിക്കുന്ന ഇടുക്കി ജില്ലയുടെ മലയോരങ്ങളിൽ സ്വാധീനമുള്ള മറ്റ് പാർട്ടി നേതാക്കളെ ബിജെപിയിൽ എത്തിക്കാൻ കുറച്ചുനാളായി അവർ ശ്രമിച്ചുവരുകയാണ്.
Kerala
തിരുവനന്തപുരം: ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പൂർണരൂപത്തിൽ പ്രസിദ്ധീകരിക്കണമെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് ഷോണ്‍ ജോർജ്.
പാലൊളി കമ്മിറ്റി റിപ്പോർട്ട് 28 ദിവസംകൊണ്ടു നടപ്പാക്കിയവരാണ് ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് 33 മാസമായി പൂഴ്ത്തിവച്ചിരിക്കുന്നത്. പ്രതിപക്ഷമായ കോണ്‍ഗ്രസിനും ഇക്കാര്യത്തിൽ യാതൊരു ആത്മാർഥതയുമില്ലെന്നും ഷോണ്‍ ജോർജ് പറഞ്ഞു.
വിവരാവകാശം കൊടുത്തിട്ടുപോലും വ്യക്തമായ മറുപടി ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ പഠനത്തിനു വിട്ടിരിക്കുന്നുവെന്ന ഒഴുക്കൻ മറുപടിയാണുള്ളത്.
റിപ്പോർട്ടിലെ 222 നിർദേശങ്ങൾ നടപ്പാക്കിയെന്നാണ് തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായുള്ള മുഖ്യമന്ത്രിയുടെ അവകാശവാദം. ഇതു കാപട്യമാണ്. മുഖ്യമന്ത്രി പറയുന്ന നിർദേശങ്ങൾ നടപ്പാക്കിയതിലൂടെ ക്രൈസ്തവ ജനവിഭാഗത്തിന് എന്തു നേട്ടമാണുണ്ടായതെന്നുകൂടി വെളിപ്പെടുത്താൻ തയാറാകണമെന്നും ഷോണ്‍ ആവശ്യപ്പെട്ടു.
Kerala
കൊല്ലം: സംസ്ഥാനത്ത് 15 ട്രെയിനുകൾക്ക് വിവിധ സ്റ്റേഷനുകളിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് അയച്ച കത്തിലാണ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യം അറിയിച്ചത്. തീയതി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും സ്റ്റോപ്പുകൾ ഉടൻ പ്രാബല്യത്തിലാകും.
അതേസമയം കോവിഡ് കാലത്ത് നിർത്തലാക്കിയ സ്റ്റോപ്പുകളാണ് പുനഃസ്ഥാപിക്കുന്നതെന്ന് ഫ്രണ്ട്സ് ഓൺ റെയിൽസ് അടക്കമുള്ള യാത്രക്കാരുടെ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു. 16127, 16128 ചെന്നൈ എഗ്മോർ - ഗുരുവായൂർ എക്സ്പ്രസിന് അമ്പലപ്പുഴയിൽ സ്റ്റോപ്പ് അനുവദിച്ചു.
16325, 16325 നിലമ്പൂർ റോഡ് - കോട്ടയം എക്സ്പ്രസ് തുവ്വൂർ, വലപ്പുഴ സ്റ്റേഷനുകളിൽ നിർത്തും. 16327, 16328 മധുരൈ-ഗുരുവായൂർ എക്സ്പ്രസ് ചെറിയനാട് സ്റ്റേഷനിലും 16334 തിരുവനന്തപുരം സെൻട്രൽ - വെരാവൽ എക്സ്പ്രസിന് പരപ്പനങ്ങാടി, വടകര സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചു.
16336 നാഗർകോവിൽ - ഗാന്ധിധാം പ്രതിവാര എക്സ്പ്രസ് പരപ്പനങ്ങാടി സ്റ്റേഷനിലും 16341 ഗുരുവായൂർ - തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസിന് പൂങ്കുന്നം സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.16366 നാഗർകോവിൽ - കോട്ടയം എക്സ്പ്രസ് ധനുവച്ചപുരം സ്റ്റേഷനിൽ നിർത്തും.
16609 തൃശൂർ - കണ്ണൂർ എക്സ്പ്രസ് കണ്ണൂർ സൗത്ത് സ്റ്റേഷനിലും 16730 പുനലൂർ-മധുരൈ എക്സ്പ്രസ് ബാലരാമപുരം സ്റ്റേഷനിലും നിർത്തും.16791 തൂത്തുക്കുടി - പാലക്കാട് പാലരുവി എക്സ്പ്രസ് കിളികൊല്ലൂർ സ്റ്റേഷനിലും സ്റ്റോപ്പ് അനുവദിച്ചു.
19259 തിരുവനന്തപുരം നോർത്ത്(കൊച്ചുവേളി ) - ഭാവ്നഗർ എക്സ്പ്രസ്, 22149, 22150 എറണാകുളം - പൂന്നൈ എക്സ്പ്രസ് എന്നിവ വടകര സ്റ്റേഷനിൽ നിർത്തും.16309, 16310 എറണാകുളം-കായംകുളം മെമുവിന് ഏറ്റുമാനൂർ സ്റ്റേഷനിൽ സ്റ്റോപ്പ് ഉണ്ടാകും.
22475, 22476 ഹിസാർ - കോയമ്പത്തൂർ എക്സ്പ്രസ് തിരൂരിലും 22651, 22652 ചെന്നൈ സെൻട്രൽ - പാലക്കാട് എക്സ്പ്രസ് കൊല്ലങ്കോട് സ്റ്റേഷനിൽ നിർത്തും. 66325, 66326 നിലമ്പൂർ റോഡ് ഷൊർണൂർ മെമു തുവ്വൂർ സ്റ്റേഷനിൽ നിർത്തുമെന്നും അറിയിപ്പിൽ പറയുന്നു.
Kerala
തിരുവനന്തപുരം: ഇടത് സഹയാത്രികൻ റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനത്തിൽ പ്രതികരിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. സിപിഎം-ബിജെപി ധാരണയുടെ ഉദാഹരണമാണ് റെജി ലൂക്കോസിന്റെ ബിജെപി പ്രവേശനമെന്ന് ചെന്നിത്തല പറഞ്ഞു.
ഇന്നലെയും പിണറായി വിജയനെ ന്യായീകരിച്ചയാൾ ബിജെപിയിൽ ചേർന്നിരിക്കുകയാണെന്നും യുഡിഎഫ് 100 സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്നും രമേശ് ചെന്നിത്തല അറിയിച്ചു. ശബരിമല സ്വർണക്കൊള്ളയിൽ മന്ത്രി പി.രാജീവിന്റെ ആരോപണങ്ങൾക്കും ചെന്നിത്തല മറുപടി പറഞ്ഞു.
പി. രാജീവ് കഥയറിയാതെ ആട്ടം കാണുകയാണെന്ന് ചെന്നിത്തല ആരോപിച്ചു. തനിക്ക് ലഭിച്ച വിവരം എസ്ഐടിക്ക് കൈമാറുക മാത്രമാണ് ചെയ്തത്. ഡി. മണിക്ക് എസ്ഐടി ക്ലീൻ ചിറ്റ് കൊടുത്തതായി അറിയില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കുന്നത് ആശയക്കുഴപ്പം ഉണ്ടാക്കാനാണെന്ന് പറഞ്ഞ അദ്ദേഹം പ്രതിപക്ഷ നേതാവ് ആർച്ച് ബിഷപ്പിനെ കണ്ടതിൽ തെറ്റൊന്നുമില്ലെന്നും, കൂടിക്കാഴ്ചയ്ക്ക് രഹസ്യ സ്വഭാവമില്ലെന്നും കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: ബിജെപിയിൽ ചേർന്ന റെജി ലൂക്കോസിനെ രൂക്ഷമായി വിമർശിച്ച് സിപിഎം. റെജി ലൂക്കോസിന് പാർട്ടിയുമായി ഒരുബന്ധമില്ലെന്നും ഒരുബന്ധവും ഇല്ലാത്തയാളെ എങ്ങനെ പുറത്താക്കുമെന്നും സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി ആർ.രഘുനാഥ് ചോദിച്ചു.
വഴിയാത്രക്കാരന് എതിലേയും പോകാമെന്നും അദ്ദേഹം പറഞ്ഞു. റെജി ലൂക്കോസ് സിപിഎം അംഗമല്ലെന്ന് മന്ത്രി വി.ശിവൻകുട്ടിയും പറഞ്ഞു. ഇയാൾ പാർട്ടി മെമ്പറൊന്നുമല്ല. പാർട്ടി വക്താക്കളായിട്ട് അവരെയൊന്നും പ്രഖ്യാപിച്ചിട്ടില്ല. ചില വിഷയങ്ങൾ വരുമ്പോൾ അവർവന്ന് സംസാരിക്കുന്നു.
അത്ര മാത്രമേയുള്ളൂ. പാർട്ടിയുടെ കാലാകാലങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളിൽ എത്രയോപേർ അനുകൂലിക്കുന്നു. എത്രയോപേർ പ്രതികൂലിക്കുന്നു. അനുകൂലിച്ചവർ തന്നെ പ്രതികൂലിച്ച് പിന്നെ അഭിപ്രായപ്രകടനം നടത്തുന്നുണ്ടല്ലോയെന്നും ശിവൻകുട്ടി പറഞ്ഞു.